മോസ്കോയിൽ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ

മോസ്കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്ചയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ നഗരത്തിലെത് ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം ആരാണ് ഡ്രോൺ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.
മോസ്കോയിലേക്ക് പറന്നുയർന്ന ഒരു ഡ്രോൺ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതായും, വിദഗ്ദ്ധർ തകർന്നുവീണ ഭാഗങ്ങൾ പരിശോധിച്ചുവരികയാണെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. മോസ്കോയുടെ കിഴക്കും ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങൾ വൈകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.