കൊല്ലത്ത് കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഡോക്ടർ പിടിയിൽ

കൊല്ലം : കൊല്ലത്ത് കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഡോക്ടർ പിടിയിൽ. പള്ളിമുക്കിലെ കാലിബ്രി കൺസൾട്ടൻസി ഉടമ ഷമീം ആണ് അറസ്റ്റിലായത്. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ മാത്രം പ്രതിക്കെതിരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ വിസ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഷമീം കോടികൾ തട്ടിയെടുത്തത്. ഇതിനായി സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പ്രചാരണവും നടത്തിയിരുന്നു. പണം നഷ്ടമായവർ പരാതി നൽകിയതോടെയാണ് പ്രതി അറസ്റ്റിലായത്.
എംബിബിഎസ് പഠനം പൂർത്തിയാക്കിയ താൻ ഡോക്ടർ ആണെന്നാണ് ഷമീമിന്റെ മൊഴി. കാനഡ, ഇംഗ്ലണ്ട്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രധാനമായും വിസ വാഗ്ദാനം ചെയ്തിരുന്നത്. പണം നഷ്ടമായതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്. ഷമീം ഉൾപ്പെടുന്ന വലിയൊരു സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഇരവിപുരം, ചാത്തന്നൂര്‍, കൊട്ടിയം, അഞ്ചാലുംമൂട്, പാരിപ്പള്ളി തുടങ്ങി സ്റ്റേഷനുകളിലായി 20ലധികം കേസാണ് പ്രതിക്ക് എതിരായി ഉള്ളത്.