അന്തർദേശീയം

ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്; നിയമിച്ചത് പരമോന്നത കോടതി

കാരക്കസ് : ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സൈനിക നീക്കത്തിലൂടെ അമേരിക്ക കസ്റ്റഡിയില്‍ എടുത്ത സാഹചര്യത്തിലാണ് നിലവിലെ വൈസ് പ്രസിഡന്റ് ആയ ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റിന്റെ ചുമതലയിലേക്ക് എത്തുന്നത്. വെനസ്വേല സുപ്രീം കോടതിയുടെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ചേംബറാണ് ഡെല്‍സി റോഡ്രിഗസിന് ചുമതല നല്‍കിയത്.

ഭരണ തുടര്‍ച്ചയും രാഷ്ട്രത്തിന്റെ സമഗ്രമായ പ്രതിരോധവും ഉറപ്പാക്കുന്നതിന് ഡെല്‍സി റോഡ്രിഗസ് ബൊളിവേറിയന്‍ റിപ്പബ്ലിക് ഓഫ് വെനിസ്വേലയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. ‘ഭരണകൂടത്തിന്റെ തുടര്‍ച്ച, സര്‍ക്കാര്‍ ഭരണം, പ്രസിഡന്റിന്റെ അഭാവത്തില്‍ പരമാധികാരം സംരക്ഷിക്കല്‍ എന്നിവ ഉറപ്പാക്കുക എന്നിവയ്ക്കായാണ് ഇടപെടല്‍ എന്നും കോടതി വ്യക്തമാക്കി.

സൈനിക നീക്കത്തിലൂടെ നിക്കോളാസ് മഡൂറോയയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യ സര്‍ക്കരിന് ശരിയായ അധികാരകൈമാറ്റം നടത്തുന്നതുവരെ അമേരിക്ക ഭരണം നടത്തും. യുഎസ് കസ്റ്റഡിയിലായ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയില്‍ വിചാരണ നേരിടണം എന്നും ട്രംപ് പ്രതികരിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇനിയും ആക്രമണം നടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി.

യുഎസ് സൈന്യത്തിന്റെ പിടിയിലായ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയാ ഫ്ളോറസിനേയും യുഎസ് സമയം ശനിയാഴ്ച ഉച്ചയോടെ ന്യൂയോര്‍ക്കില്‍ എത്തിച്ചിരുന്നു. ഇരുവരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂയോര്‍ക്കിലെ ന്യൂബര്‍ഗിലുള്ള സ്റ്റിയുവര്‍ട്ട് എയര്‍ഫോഴ്സ് ബേസില്‍ ലാന്‍ഡ് ചെയ്തത്. ഗ്വാണ്ടനാമോയിലെത്തിച്ചശേഷമാണ് മഡുറോയേയും ഭാര്യയേയും യുഎസിന്റെ സൈനികവിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button