കേരളം
മലപ്പുറത്ത് കുപ്പിവെളളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് വന്‍ പിഴ

മലപ്പുറം : കുപ്പിവെളളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് കിട്ടിയത് മുട്ടൻ പണി. കനത്ത പിഴയാണു കോടതി വിധിച്ചത്. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപയാണ് പിഴ. പ്രദേശത്തെ റസ്റ്റോറന്റില്‍ നടന്ന വിവാഹ സൽകാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെളളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ കണ്ടെത്തിയത്.
ചിലന്തിവലയുൾപ്പെടെ കുപ്പിയിൽ കണ്ടെത്തിയിരുന്നു. ചിലന്തിയെ കണ്ടതോടെ കുപ്പി കിട്ടിയ ആൾ അത് തുറക്കാതെ റസ്റ്റോറന്റില്‍ ഏൽപ്പിച്ചു. റസ്റ്റോറന്റ് ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പരിശോധനയെ തുടർന്ന് വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫീസറാണ് കമ്പനിക്കെതിരേ കേസെടുത്ത് കോടതിക്ക് കൈമാറിയത്. ഇത്തരം സംഭവങ്ങളിൽ നിർമാതാക്കൾക്കും വിൽപ്പനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു.