പെൻഷന് വേണ്ടി ജർമ്മനിയിൽ 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം വർഷങ്ങളോളം വീട്ടിൽ ഒളിപ്പിച്ച് മകൾ

ബര്‍ലിന്‍ : ജർമ്മനിയിൽ 100 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹം മകളുടെ വീട്ടിൽ നിന്ന് കണ്ടെത്തി. 82 വയസ്സുള്ള മകളോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ജർമ്മൻ പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്ന് ബിൽഡ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിമാസം ഏകദേശം 1,500 യൂറോ (1,780 ഡോളർ) വരുന്ന അമ്മയുടെ പെൻഷൻ തുടർന്നും കൈപ്പറ്റുന്നതിനായി മകൾ വർഷങ്ങളോളം മൃതദേഹം ഒളിപ്പിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. റുഹ്മാൻസ്ഫെൽഡൻ എന്ന ചെറിയ ബവേറിയൻ പട്ടണത്തിലെ മേയറാണ് പൊലീസിന് വിവരം നൽകിയത്.
1922-ൽ ജനിച്ച സോഫിക്ക് ജന്മദിനാശംസ നേരാൻ കഴിഞ്ഞ എട്ടു വർഷമായി മേയർ വെർണർ ട്രോയിബർ അവരെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നു. ഓരോ തവണ സന്ദർശിക്കുമ്പോഴും ഒന്നുകിൽ വാതിൽ അടച്ചിട്ടിരിക്കുന്നതാണ് കണ്ടതെന്നും, അല്ലെങ്കിൽ മകൾ ക്രിസ്റ്റ തന്നെ ഒഴിവാക്കാൻ എന്തെങ്കിലും കാരണം പറഞ്ഞിരുന്നുവെന്നും മേയർ ബിൽഡിനോട് പറഞ്ഞു. ഒടുവിൽ, അമ്മ രണ്ടു വർഷം മുൻപ് ചെക്ക് റിപ്പബ്ലിക്കിൽ വച്ച് മരിച്ചുവെന്ന് മകൾ പറഞ്ഞതിനെത്തുടർന്ന് അദ്ദേഹം പബ്ലിക് പ്രോസിക്യൂട്ടറെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സോഫിയുടെ മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും മരണം ഏതാനും വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചതെന്നല്ലാതെ മരണകാരണമോ തീയതിയോ കണ്ടെത്താനായില്ലെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതൊരു കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞെങ്കിലും, പെൻഷൻ തട്ടിപ്പ് സംശയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



