കേരളം

മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാൻ ഇനി ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതവും

കൊച്ചി : ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗവും എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

പട്ടികജാതിക്കാരില്‍ നിന്നുള്ള ആദ്യ ബിരുദധാരിയാണ് പുലയ സമുദായത്തില്‍ നിന്നുള്ള ദാക്ഷായണി. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ വിജയിച്ച ആദ്യത്തെ ദലിത് വനിതയാണ്. മഹാരാജാസ് കോളജിന്റെ മുന്‍വശത്തെ ഫ്രീഡം മതിലില്‍ നേരത്തെ തന്നെ ദാക്ഷായണി വേലായുധന്റെ ഛായാചിത്രം വരച്ചിട്ടുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൈനര്‍ പേപ്പറിലെ കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധനെ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ചരിത്ര വിഭാഗം മേധാവി ഡോ. സഖറിയ തങ്ങള്‍ പറഞ്ഞു.

മഹാരാജാസിലെ മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥിയായ നടന്‍ മമ്മൂട്ടിയും സിലബസില്‍ ഇടംപിടിച്ചിട്ടുണ്ട്. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മമ്മൂട്ടി ഇടംപിടിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൈനര്‍ പേപ്പറിലെ ചിന്തകന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും എന്ന ഭാഗത്ത് മലയാള ഭാഷാ പണ്ഡിതനും മിഷണറിയുമായ അര്‍ണോസ് പാതിരി, കൊച്ചിയിലെ ജൂത വിഭാഗത്തില്‍പ്പെട്ട പരിഷ്‌കര്‍ത്താക്കളായ എബ്രഹാം സലേം, എസ് എസ് കോഡര്‍, ആലുവയില്‍ മുസ്ലിങ്ങള്‍ക്കായി കോളജ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ ഹമദാനി തങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇവരെ കൂടാതെ, വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും മപ്രയത്‌നിച്ച തപസ്വിനിയമ്മ, കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത വക്കീല്‍ ഫാത്തിമ റഹ്മാന്‍, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി എസ് വേലായുധന്‍ എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button