അന്തർദേശീയം

ദൗത്യം ഉപേക്ഷിച്ച ഐഎസ്എസിൽ നിന്ന് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി

വാഷിങ്ടണ്‍ ഡിസി : ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി. ബഹിരാകാശ യാത്രികരില്‍ ഒരാളുടെ ആരോഗ്യ സ്ഥിതി മോശമായയിനെ തുടര്‍ന്നാണ് ദൗത്യം വെട്ടിച്ചുരുക്കിയത്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോര്‍ണിയ തീരത്ത് കടലില്‍ സുരക്ഷിതമായി ഇറങ്ങിയത്.

13 മിനിറ്റ് നീളുന്ന ഡീഓര്‍ബിറ്റ് ജ്വലനത്തിനു ശേഷമാണ് സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള ഡ്രാഗണ്‍ പേടകം കടലില്‍ ഇറങ്ങിയത്. വൈദ്യചികിത്സ ആവശ്യമുള്ള ഒരു യാത്രികനും മറ്റു മൂന്നു ക്രൂ അംഗങ്ങളുമാണ് ഭൂമിയില്‍ തിരിച്ചെത്തിയത്.

ഐഎസ്എസിന്റെ (രാജ്യാന്തര ബഹിരാകാശ നിലയം) 25 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വന്നത്. യുഎസ്, റഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്. സീന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടങ്ങിയെത്തിയത്.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിലാണ് എത്തിയത്. ഇതില്‍ രോഗബാധിതനായ സഞ്ചാരിയെ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്കായി മാറ്റും. നിലയത്തില്‍നിന്ന് അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ സംഘം പത്തര മണിക്കൂറോളം എടുത്താണ് സംഘം ഭൂമിയില്‍ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button