ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം : എം.വി ഗോവിന്ദൻ

കൊല്ലം : ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലഹരിയുടെ വിപണനം കേരളത്തിലും സജീവമാകുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ വിപണനം കേരളത്തിൽ സജീവമാകുന്നതിന്റെ തെളിവാണ് അടുത്തിടെ കേരളത്തിൽ ഉണ്ടായ സംഭവങ്ങൾ. സർക്കാർ സംവിധാനങ്ങൾ സ്കൂളുകളിൽ ഉൾപ്പടെ ഇടപെടൽ നടത്തുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തങ്ങളാരും ജീവിതത്തിൽ ഇന്നേ വരെ ഒരുതുള്ളി പോലും കുടിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പല പാർട്ടി സഖാക്കളെയും ബൂർശ്വാരീതി കാര്യമായി ബാധിച്ചിട്ടുണ്ട്. സമ്മേളനത്തിലൂടെ ഫലപ്രദമായ രീതിയിൽ പാർട്ടിയെ നവീകരിക്കും. അർദ്ധ വികസിത, വികസിത രാജ്യത്തിന് സമാനമായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. ആ രീതിയിലേക്കുള്ള മാറ്റത്തിന് വേണ്ട ചർച്ച സമ്മേളനത്തിൽ ഉണ്ടാകും. തെറ്റ് തിരുത്താൻ പ്രക്രീയയിലൂടെ പാർട്ടിയെ നവീകരിക്കേണ്ടതുണ്ട്. ഈ നവീകരണം കൃത്യമായി പാർട്ടിയിൽ ഉണ്ടാകും. താഴേതട്ടിലടക്കം നവീകരണം നടക്കുന്നുണ്ട്. പഴയതും പുതിയതുമായ അംഗങ്ങളെ ഉൾപ്പെടുത്തി നവീകരണം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിൽ വരും’- എം.വി ഗോവിന്ദൻ പറഞ്ഞു.