തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു

ബോഗോട്ട : തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു റാലിക്കിടെയാണ് ഉറിബെയുടെ തലക്ക് വെടിയേൽക്കുന്നത്.
ജൂൺ 7നാണ് സംഭവം. തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ജൂലൈയിൽ, കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി കൊളംബിയൻ പൊലീസ് അറിയിച്ചിരുന്നു. ഇതിൽ ഒരു പതിനഞ്ച് വയസുകാരനും ഉൾപ്പെടുന്നു. ആക്രമണത്തിന്‍റെ പ്രധാന ആസൂത്രകനാണെന്ന് വിശ്വസിക്കുന്ന എൽഡർ ജോസ് ആർട്ടിഗ ഹെർണാണ്ടസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രശസ്ത പത്രപ്രവർത്തക ഡയാന ടർബെയുടെ മകനും 1978 മുതൽ 1982 വരെ കൊളംബിയയെ നയിച്ച ജൂലിയോ സീസർ ടർബെയുടെ ചെറുമകനുമാണ് മിഗേൽ. മുൻ വലതുപക്ഷ പ്രസിഡന്‍റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെന്റർ പാർട്ടി അംഗമായ മിഗേൽ ഉറിബെ, കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് വ്യക്തമാക്കിയത്.