ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ്

ബൊഗോട്ട ഡിസി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ. വേണ്ടി വന്നാല്‍ അമേരിക്കയ്‌ക്കെതിരേ പൊരുതാന്‍ താനും ആയുധമെടുക്കാന്‍ തയ്യാറാണെന്നാണ് പെട്രോ പറഞ്ഞു.വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാന്‍ യുഎസ് സൈന്യം വെനിസ്വേലയില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്കയും കൊളംബിയയും തമ്മിലുള്ള വാക്‌പോര് മുറുകിയത്. കൊളംബിയക്കെതിരെയും സമാനമായ സൈനിക നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെയാണ് കാര്യങ്ങള്‍ വഷളായത്.
ഇനിയൊരിക്കലും ആയുധം തൊടില്ലെന്ന് ഞാൻ സത്യം ചെയ്തതാണ്. പക്ഷേ മാതൃരാജ്യത്തിനായി ഞാൻ വീണ്ടും ആയുധമേന്തും,” പെട്രോ കുറിച്ചു.
യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്തിന് പെട്രോ സൗകര്യമൊരുക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് കൊളംബിയക്കെതിരെ ആഞ്ഞടിച്ചത്. കൊളംബിയ ഒരു ‘രോഗാതുരമായ’ രാജ്യമാണെന്നും, കൊക്കെയ്ന്‍ നിര്‍മ്മിച്ച് അമേരിക്കയിലേക്ക് വില്‍ക്കുന്ന ഒരു ‘രോഗിയായ’ മനുഷ്യനാണ് രാജ്യം ഭരിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.
അതേസമയം ട്രംപിന്റെ പ്രസ്താവനകളെ കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായ ഇടപെടലാണ് യുഎസ് നടത്തുന്നതെന്നും അന്താരാഷ്ട്ര നിയമത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് ട്രംപിന്റെ പ്രവര്‍ത്തനങ്ങളെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു.
വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ നടപടി ലാറ്റിനമേരിക്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും വലിയൊരു മാനുഷിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും പെട്രോ വ്യക്തമാക്കിയിരുന്നു.



