വടകര, ബേപ്പൂർ മോഡൽ കോ ലീ ബി സഖ്യം ചുണ്ടിക്കാട്ടി കോൺഗ്രസിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് എന്നല്ല ഒരു വർഗീയശക്തിയോടും ഐക്യപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള വിവാദം ഉണ്ടാക്കി ആർഎസ്എസുമായി ബന്ധപ്പെടുത്തി സിപിഎമ്മിനെ ചിത്രീകരിക്കാം എന്ന് വിചാരിച്ചാൽ അത് അത്രവേഗം ഏശുന്ന കാര്യമല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസുമായി ഒരു മേഖലയിലും യോജിപ്പില്ല. ഇന്നലെയും യോജിപ്പില്ല ഇന്നും യോജിപ്പില്ല നാളെയും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിനെ കൊലപ്പെടുത്താൻ കരുതിയിരിക്കുന്ന വർഗീയ കൂട്ടമാണ് ആർഎസ്എസ്. ഏതെങ്കിലും തരത്തിൽ അവരുമായി ഒരു സന്ധിയും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി. അടിയന്തരാവസ്ഥക്കാലത്ത് ആരുടെയും തണലിൽ നിന്നല്ല സിപിഐഎം പോരാടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് അർധ ഫാസിസ്റ്റ് വാഴ്ചക്ക് എതിരായ പോരാട്ടത്തിൽ ഞങ്ങൾ ഞങ്ങളായി തന്നെ നിന്നാണ് പോരാടിയത്. അടിയന്തരാവസ്ഥക്കാലത്ത് സിപിഐഎമ്മും ആർഎസ്എസും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിട്ടില്ല. ജനതാ പാർട്ടിയുമായി തിരഞ്ഞെടുപ്പ് സഹകരണം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ വൻ ചെറുത്ത് നിൽപ്പാണ് ജനതാ പാർട്ടി നടത്തിയത്. 1977 ൽ രൂപീകൃതമായ ജനതാ പാർട്ടിയിൽ ജന സംഘം ലയിക്കുകയായിരുന്നു. സിപിഐഎം ജനതാ പാർട്ടിയിൽ ലയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആർഎസ്എസുമായി ഇന്ദിരാ ഗാന്ധി നല്ല ബന്ധമാണ് പുലർത്തിയത. പ്രതിപക്ഷ നേതാവിന് മറുപടിയായി മുഖ്യമന്ത്രി നിർജ ചൗധരിയുടെ How Prime Ministers Decide എന്ന ചരിത്ര പുസ്തകം പുസ്തകം ഉയർത്തിക്കാട്ടി.
മുഖ്യമന്ത്രി പറഞ്ഞ കോലിബി ചരിത്രം :-
കേരളത്തിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആർ എസ് എസ് കടന്നുവരുന്നതിന് പിന്നിൽ അടിയന്തരാവസ്ഥയുടെ അടിച്ചമർത്തിലന്റെ കഥയുണ്ട്. ഗാന്ധി വധത്തെ തുടർന്ന് സമൂഹത്തിൽ നിന്ന് അകന്നുപോയ ആർ എസ് എസ്സിന് കടന്നുവരാനുള്ള വഴിയൊരുങ്ങുന്നത് അടിയന്തരാവസ്ഥയോടുകൂടിയാണ്.
അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ ജയപ്രകാശ് നാരായണൻ എന്ന ഗാന്ധിയൻ സോഷ്യിലിസ്റ്റ് നേതാവ്, മുസ്ലിം സംഘടനകളെയും ആർ എസ് എസ്സിനെയും സി പി എമ്മിനെയും ഉൾപ്പടെ എല്ലാവരെയും ഉൾപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങിയത്.
അടിയന്തരാവസ്ഥയുടെ നിഴലിൽ 1977 ൽ തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ജയപ്രകാശ് നാരായണൻ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, ഇന്ദിരാഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെ നിലപാടുള്ള ഏതാണ്ട് എല്ലാവരെയും ചേർത്താണ് മുന്നണി രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുകയും ജനതാപാർട്ടിയാകുകയും ചെയ്ത കാലത്ത് ജനസംഘക്കാരോട്, ജയപ്രകാശ് നാരായണൻ വ്യക്തമായി മുന്നോട്ട് വച്ച ഒരു ആവശ്യം ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ട് വരരുത് എന്നതായിരുന്നു. ജനസംഘം ആ നിലപാട് ഒഴിവാക്കിയാണ് ജനതാ പാർട്ടിയിലേക്ക് കടന്നുവന്നതെന്ന് അന്നത്തെ രാഷ്ട്രീയഗതിവിഗതികളെ കുറിച്ചും ജയപ്രകാശ് നാരായണനെ കുറിച്ചും എഴുതപ്പെട്ട പുസ്തകങ്ങളിൽ കാണാനാകും.
എന്നാൽ, 1979 ആയപ്പോൾ ജനസംഘത്തിൽ പെട്ടവർ ജനതാപാർട്ടിയിൽ ഇരട്ട അംഗത്വം തുടർന്നു. ഇതോടെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായി. എബിവിപി പിരിച്ചുവിടണമെന്നും ആർ എസ് എസുമായുള്ള ബന്ധം ഉപേക്ഷിക്കണം എന്നും ചരൺസിങ്ങും രാജ് നാരായണനും ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. ഇതോടെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടിയുടെ ഭരണം ആടിയുലഞ്ഞു. ഈ വിഷയത്തിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് 1979ല ജൂലൈയിൽ ആയിരുന്നു. അന്ന് ഇതിനെ ജൂലൈ ക്രൈസിസ് എന്ന് വിളിച്ചു. ജനതാപാർട്ടിയിലെ ആർ എസ് എസ് വിരുദ്ധ വിഭാഗം ജനതാപാർട്ടി (സെക്യുലർ ) എന്ന പേരിൽ സർക്കാരിൽ നിന്ന് പിൻവാങ്ങി. അന്ന് സി പി എം ആർ എസ് എസ് വിരുദ്ധവിഭാഗമായ ചരൺസിങ്ങിനൊപ്പമായിരുന്നു. ഇന്ദിരാഗാന്ധിയും സി പി ഐയും ഉൾപ്പെടയുള്ളവർ ചരൺസിങ്ങിനെ പിന്തുണച്ചു. പിന്നീട് ഇന്ദിരാഗാന്ധി നയിക്കുന്ന കോൺഗ്രസ് ചരൺസിങ്ങിനുള്ള പിന്തുണ പിൻവലിച്ചു. അതോടെ ആ മന്ത്രിസഭ വീണു.
ഇതേസമയം, സി പി എമ്മിനുള്ളിൽ വളരെ ശക്തമായ രണ്ട് ധാരകൾ ഈ വിഷയം ചർച്ച ചെയ്തു. ബി ടി രണദിവെ, ബസവ പുന്നയ്യ, ഇഎം എസ്, ഹർകിഷൻസിങ് സുർജിത് എന്നിവർ ആർ എസ് എസ് വിരുദ്ധ നിലപാട് സ്വീകരിക്കണമെന്നും ചരൺസിങ്ങിനൊപ്പം നിൽക്കണമെന്നും നിലപാട് എടുത്തപ്പോൾ, ജ്യോതിബസു, ജ്യോതിർമയി ബസു എന്നിവർ ഇന്ദിരാഗാന്ധി തിരിച്ചുവരുന്നത് ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന നിലപടാണ് സ്വീകരിച്ചത്. ആർ എസ് എസ് വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചരൺസിങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന നിലപാടിനാണ് സി പി എമ്മില്‍ അംഗീകാരം ലഭിച്ചതും. അങ്ങനെയാണ് ചരൺസിങ് സർക്കാർ അധികാരത്തിലേക്കുള്ള ആദ്യവഴി തുറക്കുന്നത്. പിന്നീട് നടന്ന സി പി എം പാർട്ടി കോൺഗ്രസിൽ ഈ വിഷയം ജൂലൈ ക്രൈസിസ് എന്ന പേരിൽ തന്നെ ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് 1980 ൽ ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ കെ കരുണാകരനും കോൺഗ്രസും ( കോൺഗ്രസ് ഇന്ദിര) ആർ എസ് എസ് ബന്ധമുള്ള ഇരട്ട അംഗത്വം അനുവദിക്കുന്ന ജനതാപാർട്ടിയുമായി തെരഞ്ഞെടുപ്പിൽ കൈകോർത്തു. അങ്ങനെയാണ് 1980 ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ കാസർകോട് ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചത്. ഇതേ സമയം ആർ എസ് എസ്സിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട ജനതാപാർട്ടി (സെക്യുലർ) ഇടതുമുന്നണിയുടെ ഭാഗമായും മത്സരിച്ചു. കാസർകോട് മണ്ഡലത്തിൽ നിന്ന് 1980 ൽ സി പി എമ്മിലെ എം രാമണ്ണ റൈ, 73,587 വോട്ടിന് വിജയിച്ചു. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച രാജഗോപാൽ രണ്ടാം സ്ഥാനത്തും എത്തി.
1980 ൽ പിന്നീട് ബി ജെ പി സംസ്ഥാന പ്രസിഡന്റായ കെ ജി മാരാർ കോൺഗ്രസ് മുന്നണി സ്ഥാനാർത്ഥിയായി പെരിങ്ങളം നിയമസഭാ മണ്ഡലത്തിൽ ( ഇന്നത്തെ കൂത്തുപറമ്പ് മണ്ഡലം) മത്സരിച്ചു കോൺഗ്രസ് (യു) സ്ഥാനാർത്ഥിയായ ഇന്നത്തെ മന്ത്രി എ കെ ശശീന്ദ്രനോട് തോറ്റു. കെ ജി മാരാരും ഇരട്ട അംഗത്വവുമായി ( ആർ എസ് എസ് ബന്ധം നിലനിർത്തിക്കൊണ്ട് ജനതാപാർട്ടി അംഗമായിരിക്കുന്ന കാലം) ആണ് ജനതാപാർട്ടി സ്ഥാനാർത്ഥിയായി കോൺഗ്രസ് മുന്നണിക്കൊപ്പം മത്സരിച്ചത്.
ഇതിന് ശേഷം 1980 ഏപ്രിൽ മാസത്തോടെ ബി ജെ പി രൂപീകരിച്ചതോടെ ഒ രാജഗോപാൽ ഉൾപ്പടെയുള്ളവർ അതിലേക്ക് ചേർന്നു. 1982 ൽ ജനതാപാർട്ടി പിളർന്നു. 1987 ൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായ അഡ്വ. കെ ചന്ദ്രശേഖരൻ, ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവർ കരുണാകന്‍റെ മുന്നണി സംവിധാനത്തിൽ നിന്നുംപുറത്തുവന്നു. ജനതാപാർട്ടിയിൽ തന്നെയുണ്ടായിരുന്ന എം എൽ എ മാരായ എം കമലം , പി സി തോമസ് പൈനമൂട്ടിൽ, പി ഭാസ്കരൻ തുടങ്ങിയ ജനതാപാർട്ടിയിലുണ്ടായിരുന്ന നേതാക്കൾ കരുണാകരന്റെ കൂടെ നിന്നു. അങ്ങനെയാണ് കരുണാകരൻ സർക്കാർ അവിശ്വാസത്തെ അതിജീവിച്ചത്.
ചുരുക്കി പറഞ്ഞാൽ, ജനസംഘം- ആർ എസ് എസ് ബന്ധത്തിന്റെ പേരിൽ ജനതാപാർട്ടിയിൽ പിളർപ്പുണ്ടായ ശേഷം അവർ രണ്ട് പാർട്ടികളായി. അതിൽ ആർ എസ് എസ് ബന്ധം തുടരുന്ന ജനതാ പാർട്ടിയുമായാണ് കെ കരുണാകരനും കോൺഗ്രസും മുന്നണിയുണ്ടാക്കി മത്സരിച്ചത്. ആ ബന്ധം ഉണ്ടാകില്ലെന്ന് പറയുകയും എന്നാൽ അത് രഹസ്യമായി തുടരുകയും ചെയ്ത കാലത്താണ് ജയപ്രകാശ് നാരായണൻ മുൻകൈ എടുത്തുണ്ടാക്കിയ സഖ്യത്തിൽ സിപി എമ്മും ഉൾപ്പെട്ടിരുന്നത്.
ആ മത്സരം നടക്കുമ്പോൾ കോൺഗ്രസ് പിളരുകയും കേരളത്തിൽ എ കെ ആന്റണി ഉൾപ്പടെയുള്ളവർ ഇടതുമുന്നണിക്കൊപ്പം നിന്നാണ് മത്സരിച്ചത്. ഈ സമയത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസ് ( യു ) എന്ന് അറിയപ്പെടുന്ന കേരളത്തിലെ ആന്റണി കോൺഗ്രസ് സ്ഥാനാർത്ഥിയായി സി ഹരിദാസ് നിലമ്പൂരിൽ നിന്ന് ചർക്ക ചിഹ്നത്തിൽ ജയിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും, ആര്യാടൻ മുഹമ്മദിന് ഇടതുമുന്നണി മന്ത്രിസഭയുടെ ഭാഗമാകാകാനായി അദ്ദേഹം രാജിവച്ചത്. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന റെക്കോഡ് അങ്ങനെ അദ്ദേഹത്തിനായി. ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് ആര്യാടൻ മുഹമ്മദ് ഇവിടെ നിന്ന് ജയിച്ചു. നിലമ്പൂരിലെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പായിരുന്നു അത്.
വിമോചന സമരത്തെ തുടർന്ന് ഐക്യ കേരളത്തിലെ ആദ്യമന്ത്രിസഭ കേന്ദ്ര സർക്കാർ പിരിച്ചു വിട്ടു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ
ജനസംഘം കേരളത്തിൽ നാല് മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ദീൻ ദയാൽ ഉപാധ്യായ കേരളത്തിലെത്തിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോഴിക്കോട് രണ്ട്, ഗുരുവായൂർ, അണ്ടാക്കോട്, പട്ടാമ്പി. പട്ടാമ്പിയിൽ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി സ്ഥാനാർഥി ഇഎംഎസ് ആയിരുന്നു. എന്നൽ ഇഎംഎസിനെ പരാജയപ്പെടുത്താൻ പൊതു സ്ഥാനാർഥി വേണമെന്ന
കോൺഗ്രസ് നേതൃത്വത്തിൻ്റെ അഭ്യർഥന മാനിച്ച് ജനസംഘം തങ്ങൾ പട്ടാമ്പിയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായിരുന്ന മാധവ മേനോനെ പിൻവലിച്ചു. പൊതു സ്ഥാനാർത്ഥിയായി രാഘവൻ നായർ മത്സരിച്ചു. തെരഞ്ഞെടുപ്പിൽ വിജയം ഇഎംഎസ്സിനൊപ്പമായിരന്നു
കോൺഗ്രസും ആർ എസ് എസ്സുമായി ബന്ധപ്പെട്ട ആദ്യ സഖ്യമായിരുന്നു 1980 ലേത്. പിന്നീട് പത്ത് വർഷം പിന്നിടുമ്പോൾ ഇത് കണ്ടത് തിരുവനന്തപുരം കോർപ്പറേഷനിലായിരുന്നു. സി പി എമ്മിലെ പടലപ്പിണക്കത്തെ തുടർന്ന് അത് മുതലെടുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ ബി ജെ പി, ആർ എസ് എസ് കോൺഗ്രസ് , മുസ്ലിം ലീഗ് സഖ്യം സി പി എമ്മിലെ സ്റ്റാൻലി സത്യനേശനെയും എം പി പത്മനാഭനയെും അടർത്തിയെടുത്ത് കോർപ്പറേഷൻ പിടിച്ചെടുത്തു. 1991 ലും 1992 ലുമായിരുന്നു ഈ സഖ്യം തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. അന്ന് മേയർ സ്ഥാനം ഒരു വർഷത്തേക്കായിരുന്നു. പിന്നീട് ഈ മോഡൽ സംസ്ഥാന തലത്തിൽ അരങ്ങേറിയതാണ് വടകര, ബേപ്പൂർ എന്നിവടങ്ങളിൽ പരസ്യമായി വന്ന കോ ലീ ബി സഖ്യം.