അന്തർദേശീയം

സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും

ഇസ്ലാമാബാദ് : പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് (SAARC) പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു. പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ – പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ജീവ അവസ്ഥയിലാണ് സാര്‍ക്ക് എന്നിരിക്കെയാണ് പുതിയ നീക്കം.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം ചൈനയ്ക്കും പാകിസ്ഥാനും പ്രാധാന്യം ലഭിക്കുന്ന വിധത്തില്‍ പുതിയ കൂട്ടായ്മ ഒരുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കൂട്ടായ്മ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയിലെ കുന്‍മിംഗില്‍ പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ പുതിയ കൂട്ടായ്മ വിഷയമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സാര്‍ക്കിന്റെ ഭാഗമായ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെയും പുതിയ ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ത്രികക്ഷി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശ കാര്യ ഉപദേഷ്ടാവ് എം തൗഹിദ് ഹൊസൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെയും പുതിയ നിര്‍ദ്ദിഷ്ട ഫോറത്തിലേക്ക് ക്ഷണിക്കും, ശ്രീലങ്ക, മാലിദ്വീപ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഗ്രൂപ്പിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. മെച്ചപ്പെട്ട വ്യാപാര കണക്റ്റിവിറ്റി, പ്രാദേശിക ഇടപെടല്‍ ശക്തമാക്കുക എന്നിവയാണ് പുതിയ സംഘടനയുടെ പ്രധാന ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2014 ല്‍ ആണ് സാര്‍ക്ക് ഉച്ചകോടി അവസാനമായി നടന്നത്. കാഠ്മണ്ഡുവില്‍ നടന്ന ഈ ഉച്ചകോടിക്ക് ശേഷം 2016 ല്‍ ഇസ്ലാമാബാദില്‍ ഉച്ചകോടി നടക്കേണ്ടതായിരുന്നു. എന്നാല്‍ 2016 സെപ്റ്റംബര്‍ 18 ന് ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളും ഇസ്ലാമാബാദ് യോഗത്തില്‍ വിട്ടുനിന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button