ഇഎംഎസ് സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ഇഎംഎസ് സ്മൃതി മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ചരിത്രത്തെ വ്യാജമായി നിര്‍മിക്കുന്ന ഈ കാലത്ത് യഥാര്‍ഥ ചരിത്രം പഠിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഏലംകുളം മനക്കല് ശങ്കരന് നമ്പൂതിരിപ്പാടിൻ്റെ ഓർമയ്ക്കായാണ് മ്യൂസിയം. ഒരു മത്സര പരീക്ഷയിലെ ചോദ്യത്തിനും ഉത്തരത്തിനും അപ്പുറത്ത് ഇഎംഎസിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ പ്രാപ്തമാണ് നിയമസഭാ മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്ന ഇഎംഎസ് സ്മൃതി.
4500 സ്ക്വയര്‍ ഫീറ്റില്‍ ഇഎംഎസിന്റെ ചിത്രങ്ങളും, പുസ്തകങ്ങളും, സുവിനീര്‍ ഷോപ്പും ഒരുക്കിയിട്ടുണ്ട്. പുതുതലമുറയെ ആകര്‍ഷിക്കാന്‍ ഗെയിമിങ് സോണും ഇഎംഎസ് സ്മൃതിയില്‍ ഉണ്ട്. ആധുനിക കേരളത്തെ പടുത്തുയര്‍ത്തുന്നതില്‍ ഇഎംഎസ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും, ചരിത്രത്തെ അപനിര്‍മിക്കുന്ന കാലത്ത് യഥാര്‍ഥ ചരിത്രം തലമുറകളിലേക്ക് എത്തിക്കാന്‍ മ്യൂസിയം സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇഎംഎസിന്റെ മകള്‍ രാധയും ചടങ്ങിന് എത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അധ്യക്ഷത വഹിച്ചു.



