ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപരിവര്‍ത്തനം രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി : ഛത്തീസ്ഗഡ് ഹൈക്കോടതി

റായ്പൂര്‍ : ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇത്തരത്തിലുള്ള മതപരിവര്‍ത്തനം സംഘര്‍ഷത്തില്‍ കലാശിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ദരിദ്രരും നിരക്ഷരരുമായ ആദിവാസികളുടെ മതപരിവര്‍ത്തനം വിവാദം സൃഷ്ടിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് രമേശ് സിന്‍ഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രേരണയാലോ ബലപ്രയോഗത്തിലൂടെയോ ചതിയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നത് മതം പ്രചരിപ്പിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്ന അവകാശത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
കൂട്ടമായിട്ടുള്ള പ്രേരിത മതപരിവര്‍ത്തനം സാമൂഹിക ഐക്യത്തെ തകര്‍ക്കുക മാത്രമല്ല, തദ്ദേശീയ സമൂഹങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മിഷനറി പ്രവര്‍ത്തനം മതപരിവര്‍ത്തനത്തിനുള്ള ഒരു വേദിയായി മാറിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം, വിദ്യാഭ്യാസം, സമത്വം എന്നിവ വാഗ്ദാനം ചെയ്താണ് മതപരിവര്‍ത്തനത്തിലേയ്ക്ക് എത്തിക്കുന്നത്. ഒരു കാലത്ത് സേവനം എന്ന് കരുതപ്പെട്ടിരുന്നത് പല സന്ദര്‍ഭങ്ങളിലും മതം പ്രചരിപ്പിക്കുന്നതിനുള്ള ടൂള്‍ ആയി മാറി. തൊഴില്‍, വൈദ്യ സഹായം എന്നിവ പലപ്പോഴും മിഷനിമാര്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് ആരോപണം. ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ മതപരിവര്‍ത്തനം സാമൂഹിക വിഭജനത്തിന് വരെ കാരണമായിട്ടുണ്ട്, കോടതി പറഞ്ഞു.
മതപരിവര്‍ത്തനം നടത്തുമ്പോള്‍ ഗോത്ര വിഭാഗങ്ങളുടെ ശോഷണത്തിലേയ്ക്ക് നയിക്കുന്നു. ഇത് പലപ്പോഴും തദ്ദേശീയ ഭാഷകള്‍, ആചാരങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ കാരണമാകാം. മതപരിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തികള്‍ അവരുടെ യഥാര്‍ഥ സമൂഹത്തില്‍ നിന്ന് നിരസിക്കപ്പെടുകയും സാമൂഹികമായി ഒറ്റപ്പെടാനും കാരണമാകാം. മതപരിവര്‍ത്തനം ജനസംഖ്യാ രീതികളേയും രാഷ്ട്രീയ സമവാക്യങ്ങളേയും മാറ്റിമറിച്ചേക്കാമെന്നും കോടതി പറഞ്ഞു.
ക്രൈസ്തവ മിഷനറിമാര്‍ ഗ്രാമങ്ങളില്‍ കയറുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കാങ്കര്‍ ജില്ലയിലെ കുറഞ്ഞത് എട്ട് ഗ്രാമങ്ങളിലെങ്കിലും പാസ്റ്റര്‍മാരുടേയും പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളേയും പ്രവേശിപ്പിക്കരുതെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ ഹര്‍ജികളില്‍ പറയുന്നു. എന്നാല്‍ 1996 ലെ പഞ്ചായത്ത് നിയമപ്രകാരം ഗ്രാമസഭകള്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിച്ചാണ് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ സര്‍ക്കുലര്‍ ഒരു വിവേചനത്തിനും അംഗീകാരം നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രവേശനം മാത്രമേ അവര്‍ തടയുന്നുള്ളൂ എന്നും കോടതി പറഞ്ഞു. ക്രിസ്ത്യാനികളെ ഗ്രാമങ്ങളില്‍ നിന്ന് പൊതുവെ നിരോധിച്ചിട്ടുണ്ടെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും കോടതി പറഞ്ഞു.



