സിദ്ദിഖിനെതിരായ പീഡന പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയായി. തിരുവനന്തപുരത്ത് വെച്ചായിരുന്നു കേസിൽ മൊഴിയെടുപ്പ് നടത്തിയത്. മൂന്ന് മണിക്കൂർ നേരമാണ് മൊഴിയെടുപ്പ് നീണ്ടത്. രഹസ്യമൊഴി രേഖപ്പെടുത്തുന്നത് കൂടിയാലോചനക്ക് ശേഷമായിരിക്കുമെന്ന് എസ്.ഐ ആശാ ചന്ദ്രൻ പറഞ്ഞു.
എറണാകുളത്ത് നടൻ ജയസൂര്യക്കെതിരായ പരാതിയിൽ ഇരയുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടിയെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘാംഗമായ ഡി.ഐ.ജി അജിത ബീഗം പറഞ്ഞു. പീഡനം നടന്നതായി പറയുന്ന സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുകയെന്നും ഡി.ഐ.ജി അജിതാ ബീഗം കൂട്ടിച്ചേർത്തു.
യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തിയതിനും തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ഇന്നലെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്. 2016-ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.