അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം

കൊച്ചി : അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കാർഗോകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തു നിന്ന് കൊച്ചിക്കു പോയ എംഎസ്സി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ശേഷിക്കുന്ന 15 ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് കാർഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചത്. സൾഫർ 367.1 മെട്രിക്ക് ടൺ ആണ് കടലിൽ വീണത് എന്നും റിപ്പോർട്ടുകളുണ്ട്.
സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്തു കണ്ടാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കൈകൊണ്ടു തൊടരുതെന്നും ദുരന്തനിവരാണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. തീരത്ത് എണ്ണപ്പാട തെളിയാനും സാധ്യതയുണ്ട്. ഇതും സ്പർശിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 112ൽ വിളിച്ച് വിവരം നൽകണം. കോസ്റ്റ് ഗാർഡിൽ നിന്നാണ് വിവരം ലഭിച്ചതെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.