അന്തർദേശീയം

ബെലറൂസ് പ്രതിപക്ഷ നേതാവിന് അഞ്ചുവർഷത്തെ തടവിന് ശേഷം ജയിൽ മോചനം

മിൻസ്ക് : ബെലറൂസ് പ്രതിപക്ഷ നേതാവ് സിയാർച്ചെ സിഖനൂസ്കിക്ക് അഞ്ചുവർഷത്തെ തടവിന് ശേഷം ജയിൽ മോചനം. സിഖനൂസ്കി ജയിലിലായതിന് ശേഷം ഭാര്യ സ്വെറ്റ്‌ലാന സിഖാനൂസ്കയായിരുന്നു പ്രതിപക്ഷത്തിന്റെ ചുമതല വഹിച്ചിരുന്നത്. ജയിൽ​ മോചിതനായി തിരിച്ചെത്തിയ ഭർത്താവിനെ സ്വീകരിക്കുന്ന ഫോട്ടോ അവർ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ കീത്ത് കെല്ലോഗിന്റെ മിൻസ്ക് സന്ദർശനത്തിന് പിന്നാലെയാണ് ബെലറൂസ് പ്രതിപക്ഷ നേതാവിന്റെ മോചനത്തിന് വഴി തെളിഞ്ഞത്. കെല്ലോഗ് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് തടവുകാർക്ക് മാപ്പ് നൽകാൻ ബെലറൂസ് സർക്കാർ തീരുമാനിച്ചത്. ശനിയാഴ്ച 14 തടവുകാരെയാണ് വിട്ടയച്ചത്.

പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോക്കെതിരെ പോരാട്ടം നയിച്ച സിഖനൂസ്കി ബ്ലോഗറായിരുന്നു. 2020ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശക പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ ലക്ഷ്യം വെച്ച് രാജ്യത്ത് വിദ്വേഷവും സാമൂഹിക അസ്ഥിരതയും പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഇദ്ദേഹത്തെ 18 വർഷം തടവിനാണ് ശിക്ഷിച്ചത്.

തുടർന്ന് സിഖനൂസ്കിയുടെ ഭാര്യ മത്സരിക്കുകയും പ്രതിപക്ഷ നേതാവായി ഉയർന്നുവരികയും ചെയ്തു. വ്യാപകമായ അടിച്ചമർത്തലിനു പിന്നാലെ അവർ ലിത്വാനിയയിലേക്ക് പലായനം ചെയ്തു. അതിനുശേഷം ലുകാഷെങ്കോ ഭരണകൂടത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്കും അവർ നേതൃത്വം നൽകി.

‘എന്റെ ഭർത്താവ് ജയിൽ മോചിതനായിരിക്കുന്നു, സന്തോഷം പറഞ്ഞറിയിക്കാനാവുന്നില്ല​’-എന്നാണ് സ്വെറ്റ്ലാന എക്സിൽ കുറിച്ചത്. ഭർത്താവിന്റെ മോചനത്തിന് കാരണക്കാരായ എല്ലാവർക്കും അവർ നന്ദിയും അറിയിച്ചു. തന്റെ ഭർത്താവിനെ മാത്രമല്ല, ഇപ്പോഴും ജയിലിൽ കഴിയുന്ന 1150 രാഷ്ട്രീയത്തടവുകാരെ മുഴുവൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

2020ൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനാണ് ബെലറൂസ് സാക്ഷ്യം വഹിച്ചത്. 2020 ആഗസ്റ്റിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പിൽ ലുകാഷെങ്കോയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രമക്കേട് നടത്തിയാണ് ലുകാഷെങ്കോ വിജയിച്ചത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button