ആക്‌സിയം -4 ദൗത്യം നാലാംതവണയും മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

ഫ്ലോറിഡ : വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം ഇനിയും വൈകും. റോക്കറ്റ് തകരാറുമൂലം ആക്‌സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം മാറ്റിവെയ്ക്കുന്നത്.
ഫ്ലോറിഡയിലെ നാസ കെന്നഡി സ്‌പേയ്‌സ് സെന്ററിൽ നിന്ന് ഇന്ന് വൈകീട്ട് 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടേണ്ടിയിരുന്നത്. ചൊവ്വാഴ്‌ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് റോക്കറ്റ് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണവും മാറ്റിവെച്ചത്.
ഫാൽക്കൺ 9 റോക്കറ്റാണ് ശുക്ലയടക്കം നാല് പേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. ഒമ്പതാം മിനിട്ടിൽ ഡ്രാഗൺ പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിലേക്ക് നീങ്ങും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം തുടർന്ന് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിച്ച് 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയശേഷം മടങ്ങും.
രാകേഷ് ശർമയ്‌ക്ക് ശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും. ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് ഡയറക്‌ടറുമായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിന്റെ സാവോസ് യു വിസ്‌നിവ്‌സ്‌കി, ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് ശുക്ലയ്‌ക്കൊപ്പമുള്ളത്. പെഗ്ഗിയാണ് കമാൻഡർ.