ആര്‍ട്ടെമിസ് II ദൗത്യസംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

വാഷിങ്ടൺ ഡിസി : ആര്‍ട്ടെമിസ് II ദൗത്യത്തിലെ നാലംഗ സംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സെന്‍ എന്നിവരുമായി നാസയുടെ ഓറിയോണ്‍ ബഹിരാകാശ പേടകം ഏപ്രില്‍ 11-ന് ഇന്ത്യന്‍ സമയം രാവിലെ 5:37-ന് സാന്‍ ഡിയാഗോ തീരത്ത് കടലില്‍ ഇറങ്ങും. ഭൂമിയില്‍ നിന്ന് ചരിത്രത്തില്‍ ഇതുവരെ ഒരു മനുഷ്യനും പോയിട്ടില്ലാത്ത ദൂരത്തേക്ക് യാത്രചെയ്ത ശേഷമാണ് സംഘത്തിന്റെ മടക്കം.
ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്നയാണ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ ഘട്ടം. ഭൂമിക്ക് ഏകദേശം 122 കിലോമീറ്റര്‍ മുകളില്‍ വെച്ച് ഓറിയോണിന്റെ സര്‍വീസ് മൊഡ്യൂള്‍ യാത്രികരുടെ ക്യാപ്‌സ്യൂളില്‍ നിന്ന് വേര്‍പെടും. തുടര്‍ന്ന് ക്യാപ്‌സ്യൂള്‍ ഏകദേശം 40,000 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ആ വേഗം പേടകത്തിന് മുന്നിലുള്ള വായു തന്മാത്രകളെ ശക്തമായി ഞെരുക്കും. ഇത് ക്യാപ്‌സ്യൂളിന്റെ പുറംഭാഗത്തെ ഏകദേശം 2,760 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാക്കും.
ഈ ഘട്ടത്തില്‍ കുറച്ച് മിനിറ്റുകളോളം, ഈ ശക്തമായ ഞെരുക്കത്താല്‍ രൂപപ്പെടുന്ന ഒരു പ്ലാസ്മ കവചം വാഹനത്തിന് ചുറ്റും രൂപപ്പെടുകയും യാത്രികര്‍ക്കും മിഷന്‍ കണ്‍ട്രോളും തമ്മിലുള്ള എല്ലാ റേഡിയോ ആശയവിനിമയവും തടസപ്പെടുകയും ചെയ്യും. അന്തരീക്ഷത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടിനെ അതിജീവിക്കുന്നതിന് ശേഷം ഓറിയോണിന്റെ വേഗം മണിക്കൂറില്‍ ഏകദേശം 480 കിലോമീറ്ററായി കുറയ്ക്കുന്നതിന് രണ്ട് പാരച്ചൂട്ടുകള്‍ തുറക്കും. തുടര്‍ന്ന് മറ്റ് മൂന്ന് പൈലറ്റ് പാരച്ചൂട്ടുകളും പിന്നീട് മൂന്ന് പ്രധാന പാരച്ചൂട്ടുകളും തുറക്കും. ഇവ കടലില്‍ പതിക്കുന്നതിന് മുമ്പ് ക്യാപ്‌സ്യൂളിനെ മണിക്കൂറില്‍ ഏകദേശം 27 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തിക്കും.



