ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി

ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദിനടുത്തുള്ള സാദൂൺ സ്ട്രീറ്റിൽ നിന്ന് അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ സായുധസംഘം തട്ടിക്കൊണ്ടുപോയി. ഇറാൻ അനുകൂല മിലിഷ്യയായ ‘കതൈബ് ഹിസ്ബുള്ള’യാണ് ഇതിന് പിന്നിലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിച്ചു. പ്രതികൾ സഞ്ചരിച്ച ഒരു വാഹനം ഇറാഖി സേന പിടികൂടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകയെ സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകാൻ രണ്ട് കാറുകൾ ഉപയോഗിച്ചു. ഒരു കാർ അപകടത്തിൽപ്പെട്ട് സുരക്ഷാ സേനയുടെ പിടിയിലായി. എന്നാൽ മാധ്യമപ്രവർത്തകയെ രണ്ടാമത്തെ കാറിലേക്ക് മാറ്റി രക്ഷപ്പെടുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, ടെഹ്റാനിലെ ഇറാൻ ഭരണകൂടത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. വരും ആഴ്ചകളിൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ആക്രമണം.
യുഎഇയിൽ ഇറാനികൾക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരിക്കയാണ്. യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇറാൻ പൗരന്മാർക്ക് പ്രവേശനവും ട്രാൻസിറ്റ് സൗകര്യവും താൽക്കാലികമായി നിർത്തലാക്കി എന്നാണ് വിശദീകരണം. ഗോൾഡൻ വിസയുള്ളവർക്ക് ഇളവ് നൽകുകയും ചെയ്തു.



