പശ്ചിമേഷ്യൻ സംഘര്‍ഷം : കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ

അബുദാബി : പശ്ചിമേഷ്യയിൽ സംഘര്‍ഷം രൂക്ഷമായതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് വ്യോമപാതകളിൽ നിയന്ത്രണം വന്നതോടെ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന നിരക്ക് ഈ ആഴ്ച 70,000 രൂപ വരെയായി വർധിച്ചു.
സാധാരണ നിലയിൽ 15,000 മുതൽ 25,000 രൂപ വരെ ലഭ്യമായിരുന്ന ടിക്കറ്റുകൾക്കാണ് മൂന്നിരട്ടിയിലധികം വർധനവുണ്ടായിരിക്കുന്നത്. യുദ്ധം മൂലം ഇറാൻ വ്യോമപാത ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതാണ് യാത്രാ സമയം വർധിക്കാനും ഇന്ധനച്ചെലവ് കൂടാനും കാരണമായിരിക്കുന്നത്.
ഇത് ടിക്കറ്റ് നിരക്കിനെ നേരിട്ട് ബാധിച്ചു. ദുബായ്, ദോഹ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള നിരക്കുകളിലും സമാനമായ വർധനയുണ്ട്. പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെയാണ് ഈ സാഹചര്യം ഏറ്റവുമധികം പ്രതിസന്ധിയിലാക്കുന്നത്.
മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികൾ സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഇനിയും വർധിച്ചേക്കുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന.
വിമാന യാത്രയ്ക്കുള്ള ഡിമാൻഡ് വർധിച്ചതും നിരക്ക് ഉയരാൻ കാരണമായി. ഈ സാഹചര്യത്തിൽ അത്യാവശ്യ യാത്രക്കാർ അമിത തുക നൽകി ടിക്കറ്റ് എടുക്കേണ്ടി വരുന്ന അവസ്ഥയാണ്.



