കേരളം

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്‌സിലാണ് കേരളം ഒന്നാമതെത്തിയത്. കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അർബൻ ഗവേണൻസ് ഇൻഡക്‌സെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. അർബൻ കമ്മീഷൻ ഉൾപ്പെടെയുള്ള നടപടികൾ കൂടി പൂർത്തിയാവുന്നതോടെ കേരളം കൂടുതൽ മികവിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു. 2024ലെ നഗരഭരണ ഇൻഡക്‌സ് പ്രകാരം കേരളം 59.31 പോയിന്റോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗരഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്‌മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്.

ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്- 55.1 പോയിന്റ്. 19.57 പോയിന്റുള്ള നാഗാലാൻഡാണ് ഏറ്റവും അവസാന സ്ഥാനത്ത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ആദ്യത്തെ തീമിൽ കേരളം ഒന്നാമതാണ്. ധനകാര്യ മാനേജ്‌മെന്റിലെ മികവിലും കേരളമാണ് ഒന്നാമത്. ഏറ്റവും സുശക്തമായ നഗരസഭാ കൗൺസിലുകളും കൗൺസിലർമാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തി.

ഭരണരംഗത്തെ കാര്യക്ഷമതാ വർധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രമുഖ ഏജൻസിയായ ‘പ്രജ’യാണ് ഇൻഡക്‌സ് തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് നഗരഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതാ വികസനത്തിനു വേണ്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസിയാണ് ‘പ്രജ’. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി രാജേഷും ഹിമാചൽ പ്രദേശ് നഗരവികസന മന്ത്രി വിക്രമാദിത്യ സിങ്ങുമാണ് ഇൻഡക്‌സ് പ്രകാശനം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button