അന്തർദേശീയം

കുവൈത്തിലെ തീപിടുത്തം; കൊല്ലപ്പെട്ടവരിൽ 2 മലയാളികളടക്കം 4 ഇന്ത്യാക്കാർ, പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ

തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ: +965-65505246

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ളാറ്റിൽ തീപിടിത്തം. സംഭവത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടത്തിന് അകത്ത് നിന്നാണ് 45 മൃതദേഹങ്ങൾ കിട്ടിയത്. നാല് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യക്കാരമുമടക്കം ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണു സൂചന.

പരിക്കേറ്റ ആറ് മലയാളികൾ ഐസിയുവിൽ കഴിയുകയാണ്. നിരവധി തമിഴ്‌നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. എൻബിടിസി കമ്പനിയിലെ തൊഴിലാളികളായ, മലയാളികൾ ഉൾപ്പെടെ 195 പേർ ഇവിടെ താമസിച്ചിരുന്നു. താഴത്തെ നിലയിൽ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ച മുറിയിലേക്കു തീ പടർന്നതാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്ന് അഗ്നിരക്ഷാ വൃത്തങ്ങൾ അറിയിച്ചു. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽനിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരിക്കേറ്റത്.എല്ലാവരെയും കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായുള്ള ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പർ: +965-65505246

മംഗഫ് ബ്ലോക്ക് നാലിലെ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് കാലത്ത് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ നാലുമണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഫ്‌ളാറ്റിൽ തീപിടിച്ചത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് സംശയിക്കുന്നത്. മരണം ഏറെയും വിഷവാതകം ശ്വസിച്ചാണെന്നും വിവരമുണ്ട്. അതിനിടെ, കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അസ്സബാഹ് അപകട സ്ഥലം സന്ദർശിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. സംഭവത്തിൽ ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കമ്പനി ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിന് കാരണമെന്നും ഉടമയെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു.

തീപിടിത്തത്തിൽ 30 പേർ മരിച്ചതായി കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ആവശ്യമായ സജ്ജീകരണങ്ങൾ രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പരിക്കേറ്റവരെ അദാൻ, ജാബിർ, ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button