മാൾട്ടാ വാർത്തകൾ

ഡബ്ല്യുടി ഗ്ലോബലിൻറെ ലൈസൻസ് റദ്ദാക്കൽ; കാർ ഇറക്കുമതിക്കാർ പ്രതിസന്ധിയിൽ, സർക്കാർ ഇടപെടലിനായി സമ്മർദ്ദം

മാൾട്ടയിലെ ഏറ്റവും വലിയ റൈഡ്-ഹെയിലിംഗ് കമ്പനികളിലൊന്നായ ഡബ്ല്യുടി ഗ്ലോബൽന്റെ ലൈസൻസ് സസ്പെൻഷൻ പിൻവലിച്ച് കമ്പനിയ്ക്ക് വീണ്ടും പ്രവർത്തനം ആരംഭിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാഹന ഇറക്കുമതിക്കാർ സർക്കാരിനെ സമീപിച്ചതായി റിപ്പോർട്ട്.

ഏകദേശം 350 ‘വൈ-പ്ലേറ്റ്’ ടാക്സികളുള്ള ഡബ്ല്യുടി ഗ്ലോബൽ വാഹന ഇറക്കുമതിക്കാർക്ക് ദശലക്ഷക്കണക്കിന് യൂറോയുടെ കുടിശ്ശിക നൽകാനുണ്ടെന്നാണ് വിവരം. കമ്പനിയുടെ ഭൂരിഭാഗം വാഹനങ്ങളും ബാങ്ക് വായ്പകളിലൂടെയാണ് വാങ്ങിയിട്ടുള്ളത്.

ലൈസൻസ് സസ്പെൻഷൻ കാരണം കമ്പനിക്ക് വരുമാനമില്ലാത്തതിനാൽ വാഹന വായ്പകളുടെ തിരിച്ചടവും മറ്റ് സാമ്പത്തിക ബാധ്യതകളും പ്രതിസന്ധിയിലായതായി റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കുടിശ്ശിക തുക ലഭിക്കുമോ എന്ന ആശങ്കയിൽ വാഹന ഇറക്കുമതിക്കാർ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഡബ്ല്യുടി ഗ്ലോബൽന്റെ വാഹനങ്ങൾക്ക് വീണ്ടും ബോൾട്ട്, ഇക്യാബ്സ്, ഉബെർ തുടങ്ങിയ റൈഡ്-ഹെയിലിംഗ് പ്ലാറ്റ്‌ഫോമുകളിൽ സർവീസ് നടത്താൻ അനുമതി ലഭിച്ചാൽ മാത്രമേ കുടിശ്ശികകൾ തിരിച്ചുകിട്ടാൻ സാധ്യതയുള്ളുവെന്നാണ് ഇറക്കുമതിക്കാർ വിലയിരുത്തുന്നത്.

ട്രാൻസ്പോർട്ട് മാൾട്ടയുടെ മുൻ ചെയർമാൻ കർട്ട് ഫാറൂജിയയുടെ നേതൃത്വത്തിൽ ഡബ്ല്യുടി ഗ്ലോബൽന്റെ വാഹനങ്ങൾ വീണ്ടും നിരത്തിലിറക്കരുതെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരുന്നത്.

2025 ജനുവരിയിലാണ് ഡബ്ല്യുടി ഗ്ലോബൽന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. പൊതുസേവന ഗാരേജുകളായി രേഖപ്പെടുത്തിയ ചില സ്ഥലങ്ങൾ യഥാർത്ഥത്തിൽ അത്തരം സൗകര്യങ്ങളല്ലെന്ന് ട്രാൻസ്പോർട്ട് മാൾട്ട കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ഇതിനെതിരെ ഡബ്ല്യുടി ഗ്ലോബൽ കോടതിയെ സമീപിക്കുകയും കേസ് പരിഗണനയിൽ കഴിയുന്നതിനിടെ താൽക്കാലികമായി സർവീസ് തുടരാൻ അനുമതി നേടുകയും ചെയ്തു. എന്നാൽ പിന്നീട് അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രിബ്യൂണൽ നൽകിയ വിധിയിൽ, തെറ്റായ വിവരങ്ങൾ നൽകിയ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് മാൾട്ട സ്വീകരിച്ച നടപടി നിയമാനുസൃതമാണെന്ന് വ്യക്തമാക്കി.

പൊതുസേവന ഗാരേജ് സംബന്ധിച്ച മാനദണ്ഡങ്ങൾ പിന്നീട് പാലിച്ചുവെന്ന കമ്പനിയുടെ വാദം അധികൃതർ അംഗീകരിച്ചില്ല. തുടർന്ന് ലൈസൻസ് സസ്പെൻഷൻ തുടർന്നു.

വാഹന വ്യവസായ രംഗത്തെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മാൾട്ടയിലെ പുതിയ വാഹന വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് ‘വൈ-പ്ലേറ്റ്’ വാഹനങ്ങളാണ്. റൈഡ്-ഹെയിലിംഗ് സേവനങ്ങൾ നടത്തുന്ന ഭൂരിഭാഗം കമ്പനികളും വാഹനങ്ങൾ വായ്പയെടുത്താണ് വാങ്ങുന്നത്.

ഡബ്ല്യുടി ഗ്ലോബൽ ഈ മേഖലയിലെ ഏറ്റവും വലിയ വാഹന വാങ്ങുന്ന കമ്പനികളിലൊന്നാണ്. അതിനാൽ വാഹന ഇറക്കുമതിക്കാർക്ക് നൽകാനുള്ള കുടിശ്ശിക ദശലക്ഷക്കണക്കിന് യൂറോയായി കണക്കാക്കപ്പെടുന്നു എന്ന് ഒരു വ്യവസായ വൃത്തം പറഞ്ഞു.

കാർ ഇംപോർട്ടേഴ്സ് അസോസിയേഷനെ പ്രതികരണത്തിനായി സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

2024 ഡിസംബർ വരെയുള്ള പൊതുവായി ലഭ്യമായ സാമ്പത്തിക രേഖകൾ പ്രകാരം ഡബ്ല്യുടി ഗ്ലോബൽന് ഏകദേശം 15 ദശലക്ഷം യൂറോയുടെ ബാധ്യത ഉണ്ടായിരുന്നതായി കാണിക്കുന്നു. എന്നാൽ അതിൽ എത്ര തുക വാഹന വായ്പകളുമായി ബന്ധപ്പെട്ടതാണ് എന്നത് വ്യക്തമല്ല.

ലൈസൻസ് സസ്പെൻഷൻ നിയമപരമായി ന്യായീകരിക്കാനാകാത്ത നടപടിയാണെന്നും അതിനെതിരെ നിയമപരമായ നടപടികൾ തുടരുകയാണെന്നും കമ്പനിയുടെ ഉടമ വാലിദ് ഔഹിദ അറിയിച്ചു.

“സസ്പെൻഷൻ നിലവിൽ വന്നതിനു ശേഷം വരുമാനമില്ലാതെ ഏകദേശം 2.4 ദശലക്ഷം യൂറോയുടെ ചെലവ് കമ്പനി വഹിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, നിയമാനുസൃത ബാധ്യതകൾ, സ്ഥാപനത്തിന്റെ പ്രവർത്തന തുടർച്ച ഉറപ്പാക്കുന്നതിനുള്ള മറ്റ് നിർണായക ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

“ഡബ്ല്യുടി ഗ്ലോബൽ എല്ലായ്പ്പോഴും ചെയ്തതുപോലെ എല്ലാ സാമ്പത്തിക ബാധ്യതകളും പൂർണമായി നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണ്. പ്രവർത്തനം പുനരാരംഭിക്കുന്നതോടെ എല്ലാ കുടിശ്ശികകളും ക്രമബദ്ധമായി തീർപ്പാക്കും,” എന്നും ഔഹിദ വ്യക്തമാക്കി.

നിലവിലെ സാഹചര്യം താൽക്കാലികമാണെന്നും നിയമപരമായ പോരാട്ടത്തിൽ അനുകൂല വിധി ലഭിച്ച് കമ്പനി ഉടൻ സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിവരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button