കൊളംബിയൻ തെരഞ്ഞെടുപ്പ് ഇസ്രയേലും യുഎസും അട്ടിമറിച്ചു : പ്രസിഡന്റ് ഗുസ്താവോ പെത്രോ

ബൊഗാട്ട : കൊളംബിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ഇസ്രയേലും അമേരിക്കയും ഇടപെട്ടതായി നിലവിലുള്ള ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെത്രോ. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ഇവാൻ സെപെഡ വളരെ ചെറിയ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തീവ്ര വലതുപക്ഷ സ്ഥാനാർഥി അബെലാർഡോ ഡി ലാ എസ്‌പ്രിയേലയെ വിജയിപ്പിക്കാൻ ഇസ്രയേലും അമേരിക്കയും ഇടപെട്ടതായും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പെത്രോ ആവശ്യപ്പെട്ടു.
പോളിങ് സ്റ്റേഷനുകളിലെ ജീവനക്കാർ കൈപ്പടയിൽ തയ്യാറാക്കുന്ന ഔദ്യോഗിക ഫോം വ്യാപകമായി തിരുത്തി. ഈ ഫോമുകളുടെ ഡിജിറ്റൽ സ്കാനുകൾ പൊതു ഓഡിറ്റിങ്ങിനായി നാഷണൽ രജിസ്ട്രിയുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. വിദേശ ശക്തികൾ ഇൗ വെബ്‌സൈറ്റിൽ കടന്നുകയറി വിവരങ്ങൾ തിരുത്തി. രജിസ്ട്രിയുടെ പല സെർവറുകളുടെയും ഐപി വിലാസങ്ങൾ മാറിയതിന് തെളിവുണ്ട്. സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടു. ഇതിനു പിന്നിൽ ഇസ്രയേലാണെന്ന് പെത്രോ പറഞ്ഞു.



