കലിഫോർണിയയിൽ ലൈബ്രറിയിൽ വെടിവയ്‌പ്; 2 മരണം

കലിഫോർണിയ : അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ ലൈബ്രറിയിലുണ്ടായ വെടിവയ്‌പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ചിക്കോയിലെ ബട്ട് കൗണ്ടി ലൈബ്രറിക്ക് ഉള്ളിലാണ് സംഭവം. പൊലീസെത്തിയപ്പോൾ കെട്ടിടത്തിന് പുറകിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടിയതായി പൊലീസ് മേധാവി ബില്ലി ആൽഡ്രിഡ്ജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരിക്കേറ്റ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണകാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നാലെ ലൈബ്രറിക്ക് ചുറ്റുമുള്ള തെരുവുകൾ താൽക്കാലികമായി അടച്ചു. ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്നും വെടിവയ്പ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ആൽഡ്രിഡ്ജ് പറഞ്ഞു. 18 വയസ്സുകാരനാണ് പ്രതിയെന്നാണ് വിവരം. ആദ്യം ലൈബ്രറിക്കുള്ളിൽ കുറച്ചു സമയം ചിലവഴിച്ച പ്രതി പിന്നീട് തന്റെ വാഹനത്തിലേക്ക് പോയി തോക്കുമായി തിരികെ വന്ന് വെടിയുതിർക്കുകയായിരുന്നു.
ലൈബ്രറിയുടെ പ്രവേശന കവാടത്തിൽ വെച്ച് പ്രതി ഒരാളുടെ കാലിലും തലയിലും വെടിയുതിർത്തു. തുടർന്ന് അകത്തേക്കു കയറി നിരവധി തവണ വെടിയുതിർക്കുകയും ചെയ്തുവെന്ന് എഫ്ബിഐയുടെ സാക്രമെന്റോ ഓഫീസിലെ സ്പെഷ്യൽ ഏജന്റ് ഇൻ-ചാർജ് സിഡ് പട്ടേൽ പറഞ്ഞു. ജേക്കബ് ഹൾ (46), റോബർട്ട് ജോൺസൺ (74) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ലൈബ്രറിയിൽ നിന്ന് ഒരു ഷോട്ട്ഗൺ, പ്രതിയുടെ കാറിൽ നിന്ന് മറ്റ് രണ്ട് തോക്കുകൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെടുത്തു.



