സാലിനി പടക്ക നിർമ്മാണശാല സ്ഫോടനം; 2 കിലോമീറ്റർ ചുറ്റളവിൽ 300-ലധികം നാശനഷ്ടങ്ങൾ : പോലീസ് റിപ്പോർട്ട്

സാലിനി പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന്, സ്ഫോടന സ്ഥലത്തുനിന്ന് 2 കിലോമീറ്റർ ചുറ്റളവിൽ 300-ലധികം നാശനഷ്ടങ്ങൾ ഉള്ളതായി പോലീസ് റിപ്പോർട്ട്. സ്വകാര്യ വസതികളിലെ ജനലുകൾ തകർന്നതും ഘടനാപരമായ നാശനഷ്ടങ്ങളും മുതൽ, വാഹനങ്ങൾക്കും കാർഷിക ഭൂമികൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ വരെ പോലീസ് റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഏകദേശം 200 ഏക്കറോളം ഭൂമി കൈവശമുള്ള 90-ഓളം കർഷകരെയും മൃഗസംരക്ഷണ കേന്ദ്രങ്ങളെയും സ്ഫോടനം ബാധിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കി. ഭക്ഷ്യ ഉൽപന്നങ്ങളുടെയും മൃഗങ്ങൾക്കുള്ള തീറ്റയുടെയും സുരക്ഷ ഉറപ്പാക്കാൻ ‘ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി’ (FSSA) മണ്ണ്, ഭൂമി, ഉൽപന്നങ്ങൾ എന്നിവയിൽ നിരവധി പരിശോധനകൾ നടത്തിവരികയാണ്. പടക്ക നിർമ്മാണശാലയ്ക്ക് സമീപമുള്ള ഒരു ഡയറി ഫാമിലെ കുറച്ചു പശുക്കൾ ചത്തുപോയിട്ടുണ്ട്; അതോറിറ്റിയുടെ അനുമതി ലഭിക്കുന്നത് വരെ പാൽ ഉൽപ്പാദനം നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മജിസ്റ്റീരിയൽ അന്വേഷണം തുടരുകയാണ്. പോലീസ് ഫോറൻസിക് യൂണിറ്റിലെ അംഗങ്ങളും ആംഡ് ഫോഴ്സ് ഓഫ് മാൾട്ടയിലെ സ്ഫോടകവസ്തു വിദഗ്ധരും സ്ഫോടനം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പരിശോധന നടത്തുന്നത്.
അന്വേഷണത്തിന് നേതൃത്വം നൽകുന്ന മജിസ്ട്രേറ്റ് ജോ മിഫ്സുഡ് വ്യാഴാഴ്ച പ്രദേശം സന്ദർശിച്ചു. കോടതി നിയോഗിച്ച വിദഗ്ധരുമായി അദ്ദേഹം സംസാരിക്കുകയും അവശിഷ്ടങ്ങൾ നിറഞ്ഞ പ്രദേശം സന്ദർശിക്കുകയും ചെയ്തു. സ്ഫോടനത്തിന് ശേഷം നിർമ്മാണശാലയുടെ ഒരു മുറി മാത്രമാണ് തകരാതെ അവശേഷിക്കുന്നത്.
ഓഫീസർമാർക്കും സമീപത്തെ പാടങ്ങളിൽ പണിയെടുക്കുന്ന കർഷകർക്കും പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഡ്രോണുകളുടെ സഹായത്തോടെ കഴിഞ്ഞ 10 ദിവസമായി സ്ഫോടകവസ്തു വിദഗ്ധർ സ്ഥലത്ത് സൂക്ഷ്മമായ പരിശോധന നടത്തിവരികയാണ്.
സ്ഫോടനത്തിൻ്റെ കാരണം കണ്ടെത്താനും പടക്ക നിർമ്മാണശാല എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാനും അന്വേഷണത്തിൽ ഒരു കല്ലും മറിച്ചുവെക്കാതെ പരിശോധിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ മാൾട്ട ടുഡേയോട് പറഞ്ഞു.
മജിസ്ട്രേറ്റ് ശുപാർശ ചെയ്താൽ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല അറിയിച്ചു.
ജൂൺ 1-ന് രാവിലെ 6:30-ഓടെയാണ് സാലിനിയിലെ ‘താ ലൂർദ്’ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം ഉണ്ടായത്. കിലോമീറ്ററുകളോളം അകലെ വരെ വലിയ ശബ്ദം കേൾക്കുകയും കെട്ടിടങ്ങൾ കുലുങ്ങുകയും സമീപപ്രദേശങ്ങളിലെ ജനലുകൾ തകരുകയും ചെയ്തു. ക്വാറ തീരപ്രദേശത്തിന് കുറുകെ, ബേർഡ് പാർക്കിന് പിന്നിലായി ‘ത്രിഖ് ഇൽ-ഖാദി’യിലാണ് (Triq il-Qadi) ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഈ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ പ്രചരിച്ചിരുന്നു.
സ്ഫോടനത്തിൽ, പടക്ക നിർമ്മാണശാലയുമായി ബന്ധമില്ലാത്ത, സമീപത്തെ പാടങ്ങളിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് ചെറിയ പരിക്കുകൾ പറ്റി.



