ഇംഗ്ലണ്ടിനെ മറികടന്ന് ഓസ്‌ട്രേലിയയിലെ വലിയ കുടിയേറ്റ ഗ്രൂപ്പായി ഇന്ത്യക്കാർ

കാന്‍ബറ : ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിദേശ കുടിയേറ്റ രാജ്യമായി ഇന്ത്യ. പതിറ്റാണ്ടുകളായി ഈ സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിനെയാണ് ഇന്ത്യ മറികടന്നത്. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ ഡാറ്റ അനുസരിച്ച് 9,71,02 പേര്‍ ഇന്ത്യക്കാരാണ്. 9,70,950 പേർ ഇംഗ്ലണ്ടില്‍ ജനിച്ചവരും. ചൈന (7,32,000), ന്യൂസിലാൻഡ് (6,38,000), ഫിലിപ്പീൻസ് (4,12,530) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 1901ൽ ഓസ്‌ട്രേലിയ ഫെഡറേഷൻ ആയതിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2015 മുതൽ ഏകദേശം 5,22,000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയിലേക്ക് എത്തിയത്. ഓസ്‌ട്രേലിയയിലെ ആകെ ജനസംഖ്യയുടെ 32 ശതമാനവും (ഏകദേശം 8.8 ദശലക്ഷം ആളുകൾ) വിദേശത്ത് ജനിച്ചവരാണ്. ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിലും സംസ്‌കാരത്തിലും നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ സമൂഹം പ്രധാനമായും സാങ്കേതിക വിദ്യ, ആരോഗ്യരംഗം, ബിസിനസ്സ് എന്നീ മേഖലകളിലാണ് സജീവമായിട്ടുള്ളത്.
എന്നാല്‍ രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നത് വാടക വർധനവിനും വീടുകളുടെ ലഭ്യത കുറയുന്നതിനും കാരണമാകുന്നു എന്ന വാദം ശക്തമാണ്. ഇത് സാധാരണക്കാരായ ഓസ്‌ട്രേലിയക്കാർക്കിടയിൽ അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ‘ഓസ്‌ട്രേലിയ ഫസ്റ്റ്’ എന്ന നയത്തിലൂന്നി പതിറ്റാണ്ടുകളായി കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പോളിൻ ഹാൻസൺ. നിലവിലെ ഭവന പ്രതിസന്ധി ചൂണ്ടിക്കാട്ടി കുടിയേറ്റം പൂർണ്ണമായി നിർത്തണമെന്നോ ഗണ്യമായി കുറയ്ക്കണമെന്നോ ഉള്ള വൺ നേഷൻ പാർട്ടിയുടെ നിലപാടിന് ഇപ്പോൾ കൂടുതൽ ജനപിന്തുണ ലഭിക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കുടിയേറ്റം ഒരു പ്രധാന ആയുധമായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു



