അന്തർദേശീയം

അമേരിക്കയും ഇസ്രയേലും റഷ്യയും അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന വേട്ടക്കാര്‍ : ആംനസ്റ്റി

ന്യൂഡല്‍ഹി : അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും തകര്‍ക്കുന്ന ‘വേട്ടയാടുന്ന ലോകക്രമത്തിലേക്ക്’ ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഏപ്രിലില്‍ പുറത്തിറക്കിയ ‘ലോകത്തെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ’ എന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തല്‍.

2025ല്‍ സര്‍വേ നടത്തിയ 144 രാജ്യങ്ങളിലെ സ്വേച്ഛാധിപത്യം, വിവേചനം, ആഗോള സംരക്ഷണ സംവിധാനങ്ങളുടെ തകര്‍ച്ച എന്നിവയെക്കുറിച്ചാണ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങളും മനുഷ്യാവകാശങ്ങളിലെ ആഗോള തിരിച്ചടിയും റിപ്പോര്‍ട്ട് എടുത്തുപറയുന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വളര്‍ച്ചയും ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുള്ള വിവേചനവും ഈ സാഹചര്യം കൂടുതല്‍ വഷളാക്കുന്നു. നീതിയുടെയും സമത്വത്തിന്റെയും തത്വങ്ങള്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ് ആംനസ്റ്റിയുടെ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നത്.

അമേരിക്ക, ഇസ്രയേല്‍, റഷ്യ തുടങ്ങിയ വന്‍ശക്തികളുടെ നടപടികളെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമാര്‍ഡ് അപലപിച്ചു. യാതൊരു ഉത്തരവാദിത്തവുമില്ലാതെ സിവിലിയന്‍ ജനതയ്ക്കെതിരെ യുദ്ധം ചെയ്യുന്നതിലൂടെ ഈ രാജ്യങ്ങള്‍ മനുഷ്യാവകാശ തത്വങ്ങളില്‍ കെട്ടിപ്പടുത്ത അന്താരാഷ്ട്ര ക്രമത്തെ തകര്‍ക്കുന്ന ‘കൊതിയന്‍ വേട്ടക്കാരായി’ പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. ഈ രാജ്യങ്ങള്‍ വ്യക്തികളെ സംരക്ഷിക്കാനുള്ള ആഗോള ചട്ടക്കൂടിനെ സാരമായി ദുര്‍ബലപ്പെടുത്തിയെന്നും കാലമാര്‍ഡ് പ്രസ്താവിച്ചു.

ഈ ഭയാനകമായ സാഹചര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ആഗോള മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര സംരക്ഷണങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button