മധ്യപ്രദേശിൽ ലോഡ്ജ് തകർന്നുവീണ് രണ്ട് മരണം; നിരവധി പേർ കുടുങ്ങി

ഭോപ്പാൽ : മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ ലോഡ്ജ് തകർന്ന് വീണ് രണ്ട് മരണം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള എൻഡിആർഎഫ് ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോട്മ ടൗണിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘അഗർവാൾ ലോഡ്ജ്’ എന്ന നാലുനില കെട്ടിടം ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് തകർന്നുവീണത്. സമീപത്തുള്ള നിരവധി പേർ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങി.
മരണസംഖ്യ രണ്ടായി ഉയർന്നതായും അഞ്ച് പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഇവരെ ചികിത്സയ്ക്കായി ഷാഹ്ഡോളിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഹനുമാൻ ദീൻ യാദവ് (55), രാംകൃപാൽ യാദവ് (50) എന്നിവരാണ് മരിച്ചതെന്ന് അനുപൂർ പൊലീസ് സൂപ്രണ്ട് മോതി ഉർ റഹ്മാൻ പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് രക്ഷാപ്രവർത്തകരും രാത്രി മുഴുവൻ തെരച്ചിൽ നടത്തിയതായും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവർക്കായി തെരച്ചിൽ ഞായർ രാവിലെ പുനരാരംഭിച്ചതായും മോതി ഉർ റഹ്മാൻ പറഞ്ഞു. പത്ത് വർഷം പഴക്കമുള്ള കെട്ടിടത്തിന് സമീപം നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് തകർച്ചയ്ക്ക് കാരണമായതെന്ന് സംശയിക്കുന്നതായി എസ്പി പറഞ്ഞു. സ്ഫോടന സമാനമായ ശബ്ദത്തോടെയാണ് കെട്ടിടം തകർന്നുവീണതെന്നും പൊടിപടലങ്ങൾ പ്രദേശമാകെ നിറഞ്ഞുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവസമയത്ത് ബസ് സ്റ്റാൻഡിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു.



