ഇസ്രയേൽ ആണവകേന്ദ്രം ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം; 39 പേർക്ക് പരിക്ക്

ടെൽ അവീവ് : ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഷിമൺ പെരസ് നെഗേവ് ന്യൂക്ലിയർ റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്ന, ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഡിമോണയിസെ മിസൈൽ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മൂന്നു നില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു.
ഡിമോണയിലുള്ള ജനവാസ മേഖലയിലാണ് മിസൈൽ ആക്രമണമുണ്ടായത്. 24 മണിക്കൂറിനിടെ അഞ്ചാം തവണയാണ് ഡിമോണയിൽ മിസൈൽ ആക്രമണമുണ്ടാകുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. മിസൈൽ ആക്രമണത്തിൽ ന്യൂക്ലിയർ റിസർച്ച് സെന്ററിൽ തീപിടുത്തമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ട്. ആണവവികിരണം സംഭവിച്ചിട്ടില്ലെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) അറിയിച്ചു.
ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് തങ്ങൾ ഇസ്രായേലിന്റെ ആണവ പദ്ധതിയെ ലക്ഷ്യം വെച്ച് മിസൈൽ തൊടുത്തതെന്ന് ഇറാൻ അറിയിച്ചു. എന്നാൽ നതാൻസിലെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിലപാട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു. ആണവ നിലയങ്ങൾക്ക് സമീപം പരമാവധി സൈനിക നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



