അന്തർദേശീയം

അഫ്ഗാനിസ്ഥാനില്‍ ആശുപത്രിയിൽ വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ 250 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി താലിബാന്‍ വക്താവ് അറിയിച്ചു.

പാകിസ്ഥാന്റെ വ്യോമാക്രമണത്തില്‍ ആശുപത്രിയുടെ വലിയൊരു ഭാഗം തകര്‍ന്നിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, അഫ്ഗാന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. കാബൂളില്‍ ഒരു ആശുപത്രിയും ലക്ഷ്യം വെച്ചിട്ടില്ലെന്നും പാകിസ്ഥാന്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അതിര്‍ത്തിയില്‍ ഇരുപക്ഷവും വെടിവെപ്പ് നടത്തുകയും അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പാകിസ്ഥാന്‍ സൈന്യം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് കാബൂളിലെ ലഹരിവിമുക്ത ആശുപത്രി ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വ്യോമാക്രമണത്തില്‍ ചികിത്സയിലായിരുന്ന നിരവധി അന്തേവാസികളുടെ മരണത്തിനും പരിക്കിനും കാരണമായതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button