കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി : കുവൈത്തിനെ ലക്ഷ്യമിട്ട് ഞായറാഴ്ചയും ഇറാൻ ആക്രമണം. പുലർച്ചെയുണ്ടായ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന കെട്ടിടവും ആക്രമണത്തിനിരയായി. ആക്രമണങ്ങളിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധസേന തടഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾക്ക് നേരെ പുലർച്ചെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. സംഭവത്തെ കുവൈത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് കുവൈത്ത് ആർമി വിശേഷിപ്പിച്ചു. വൈകാതെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. അതേസമയം പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ പ്രധാന ആസ്ഥാനത്ത് തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനം തുടരുകയാണ്.
അതിനിടെ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ലാൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെയാണ് മരണം.



