നേപ്പാളിൽ വീണ്ടും 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

കാഠ്മണ്ഡു : കിഴക്കൻ നേപ്പാളിലെ സങ്കുവസഭ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപകാലത്ത് ഭൂചലനങ്ങൾ ആവര്‍ത്തിക്കുന്ന പ്രവണത ആശങ്കയായി മാറിയിട്ടുണ്ട്.
ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ (NEMRC) അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 3:18-നാണ് ഭൂചലനം ഉണ്ടായത്. സങ്കുവസഭ-താപ്ലേജുങ് അതിർത്തി മേഖലയിലുള്ള തോപ്കെ ഗോലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 400 കിലോമീറ്റർ കിഴക്ക് മാറിയാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. സങ്കുവസഭയ്ക്ക് പുറമെ അയൽ ജില്ലകളായ ഭോജ്പുർ, പാഞ്ച്തർ, തേരഥും എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ സമീപകാലത്ത് തുടർച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.



