യുഎസ് ബോട്ടിലെത്തിയ സംഘവും ക്യൂബൻ സൈന്യവും ഏറ്റുമുട്ടി; 4 പേർ കൊല്ലപ്പെട്ടു

ഹവാന : ക്യൂബൻ തീരത്ത് അമേരിക്കൻ രജിസ്ട്രേഷനുള്ള അതിവേഗ ബോട്ടിലെത്തിയ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ വില്ല ക്ലാര പ്രവിശ്യയിലെ എൽ പിനോ ചാനലിന് സമീപമാണ് സംഭവം. ക്യൂബൻ അതിർത്തി ലംഘിച്ചെത്തിയ ബോട്ടിന് നേരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മരണം സംഭവിച്ചത്. ആറുപേർക്ക് പരിക്കേറ്റതായും ക്യൂബൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത FL7726SH എന്ന നമ്പറിലുള്ള ബോട്ടാണ് തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയ്ക്കായി ബോർഡർ ഗാർഡ് ട്രൂപ്പിന്റെ പെട്രോളിങ് യൂണിറ്റ് അടുത്തേക്ക് നീങ്ങിയപ്പോൾ ബോട്ടിലുണ്ടായിരുന്നവർ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു ക്യൂബൻ കമാൻഡർക്ക് പരിക്കേറ്റു. തുടർന്നാണ് സൈന്യം തിരിച്ചടിച്ചത്.
കൊല്ലപ്പെട്ടവരെ ‘ആക്രമികൾ’ എന്ന് വിശേഷിപ്പിച്ച ക്യൂബൻ സർക്കാർ, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ബോട്ട് എന്തിനാണ് ക്യൂബൻ ജലപരിധിയിൽ എത്തിയത് എന്ന കാര്യത്തിലും വ്യക്തതയില്ല. കള്ളക്കടത്തോ അനധികൃത കുടിയേറ്റമോ ആകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഹവാന വ്യക്തമാക്കി.
ക്യൂബയുടെ വിശദീകരണം വിശ്വസനീയമല്ലെന്ന് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്ത്മെയർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ അദ്ദേഹം പ്രോസിക്യൂട്ടർമാർക്ക് നിർദ്ദേശം നൽകി. അമേരിക്കൻ ബോട്ടിലെ യാത്രക്കാർക്ക് നേരെ മാരകമായ ബലപ്രയോഗം നടത്തിയത് ഗൗരവതരമായ കാര്യമാണെന്നും ഇതിൽ ഫെഡറൽ അന്വേഷണം വേണമെന്നും യുഎസ് പ്രതിനിധി കാർലോസ് ഗിമെനെസ് ആവശ്യപ്പെട്ടു.



