കിം ജോങ് ഉന്നിന്റെ പിന്‍ഗാമി മകളെന്ന് അഭ്യൂഹങ്ങള്‍; ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍

സിയോള്‍ : ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ മകള്‍ കിം ജു എ അടുത്ത ഭരണാധികാരിയാകുമെന്നാണ് അഭ്യൂഹങ്ങള്‍. ദക്ഷിണ കൊറിയന്‍ ചാര ഏജന്‍സിയാണ് കിം ജോങ് ഉന്നിന്റെ പിൻഗാമിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
നിലവില്‍ 13 വയസുണ്ടെന്ന് കരുതുന്ന കിം ജു എ സെപ്റ്റംബറില്‍ കിം ജോങ് ഉന്‍ നടത്തിയ ചൈന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. കിം ജു എയുടെ ആദ്യ വിദേശ യാത്ര കൂടിയായിരുന്നു ഇത്. ഔദ്യോഗിക പരിപാടികളില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന പ്രമുഖ പൊതുജന സാന്നിധ്യം ഉള്‍പ്പെടെ നിരവധി ‘സാഹചര്യങ്ങള്‍’ കണക്കിലെടുത്താണ് നിഗമനമെന്നാണ് നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) പറഞ്ഞു.
ഈ മാസം അവസാനം നടക്കുന്ന ഉത്തരകൊറിയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പിന്‍ഗാമിയെ കുറിച്ചുള്ള നിര്‍ണായ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരിപാടിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്.
കിം ജോങ് ഉന്നിന്റെയും ഭാര്യ റി സോള്‍ ജു ദമ്പതികളുടെ ഏക മകളാണ് ജു എ. എന്നാല്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ടെന്നാണ് എന്‍ഐഎസ് കരുതുന്നത്. എന്നാല്‍ ഇയാളെ കുറിച്ച് ഒരു വിവരങ്ങളും ഇന്നുവരെ പുറം ലോകത്തിന് ലഭിച്ചിട്ടില്ല. 2022 ലാണ് ജു എയെ ആദ്യമായി ലോകം തിരിച്ചറിയുന്നത്. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരിശോധിക്കുന്ന പിതാവിന്റെ കൈ പിടിച്ച് നടക്കുന്ന ജു എയുടെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷനാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ, പിതാവിനൊപ്പം പല പൊതുവേദികളിലും ജു എ പ്രത്യക്ഷപ്പെട്ടിരുന്നു. ചൈനയാത്രയില്‍ ബീജിംഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രത്യേക കവചിത ട്രെയിനില്‍ പിതാവിനൊപ്പം ഇറങ്ങുന്ന ജു എയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.



