അന്തർദേശീയം

ബംഗ്ലാദേശില്‍ ബിഎന്‍പിയുടെ ശക്തമായ തിരിച്ചുവരവ്; കേവല ഭൂരിപക്ഷവും കടന്ന് കുതിപ്പ്

ധാക്ക : പൊതുതെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. നിലവില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ നേടിയിട്ടുണ്ട്.

മുഖ്യ എതിരാളിയായ ജമാഅത്തെ ഇസ്ലാമി മുന്നണി 58 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. പാര്‍ലമെന്റിലെ 299 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഷേര്‍പൂര്‍-3 മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ബിഎന്‍പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ചെയര്‍മാനുമായ താരിഖ് റഹ്മാന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.

ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ബിഎൻപി ശക്തമായ തിരിച്ചു വരവ് നടത്തുന്നത്. ഇന്നലെ വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയിരുന്നത്. ബിഎൻപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന താരിഖ് റഹ്മാൻ (60) മുൻ പ്രധാനമന്ത്രി അന്തരിച്ച ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button