വാഹനാപകടത്തിൽ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് വാഷിങ്ടണ്‍ സിയാറ്റില്‍ നഗര ഭരണകൂടം

വാഷിങ്ടണ്‍ ഡിസി : അമേരിക്കയില്‍ പൊലീസ് ഓഫീസര്‍ ഓടിച്ച വണ്ടി ഇടിച്ച് മരിച്ച ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 ദശക്ഷം ഡോളറാണ് ( 262 കോടി രൂപ)നഷ്ടപരിഹാരമായി ലഭിക്കുക. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടം ആണ് നഷ്ടപരിഹാരം അനുവദിച്ചത്. 2023 ല്‍ ആയിരുന്നു യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചായിരുന്നു അപകടം.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഈ ഒത്തുതീര്‍പ്പ് 23 കാരിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് നഗരം പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം.
സൗത്ത്ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി കാംപസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഡിസംബറില്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. പൊലീസുകാരനായ കെവിന് ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വേഗപരിധിയുള്ള പ്രദേശത്ത് 119 കിലോമീറ്റര്‍ (74 മൈല്‍) വേഗതയില്‍ ആയിരുന്നു കെവിന് ഡേവ് വാഹനം ഓടിച്ചിരുന്നത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു.
ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് അപകടം ഉണ്ടാക്കിയ യുഎസ് പൊലീസ് ഉദ്യോഗസ്ഥന് പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചതും വലിയ പ്രതിഷേധം ഉയത്തിയിരുന്നു. ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന് നടത്തിയത്. ‘അവള് മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല’- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന് പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.



