
കൊച്ചി : സിപിഐഎമ്മിന്റെ മുതിർന്ന നേതാവും ട്രേഡ് യൂണിയൻ സമര പോരാളിയുമായിരുന്ന കെ.എം. സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 5.30നാണ് അന്ത്യം. സംസ്കാരം വൈകീട്ട് വൈപ്പിൻ നായരമ്പലത്തുള്ള വസതിയിൽ നടക്കും.
1935ലാണ് കെ.എം. സുധാകരന്റെ ജനനം. അഞ്ചാംവയസ്സിൽ നായരമ്പലത്തേക്ക് താമസംമാറി. ജീവിതസാഹചര്യങ്ങൾ മൂലം ഒന്നാം ഫോറത്തിനുശേഷം പഠനം തുടരാനായില്ല. പിന്നീട് ചെത്തുത്തൊഴിലാളിയായി മാറി.
1953ല്‍ സിപിഐ കാന്‍ഡിഡേറ്റ് അംഗമായ ഇദ്ദേഹം നായരമ്പലത്തെ ആദ്യ പാര്‍ട്ടി സെല്‍ സെക്രട്ടറിയായി. 1964ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായി. വൈപ്പിൻ ഏരിയ സെക്രട്ടറിയായും 35 വർഷം സംസ്ഥാന കമ്മിറ്റിയിലും കെ എം സുധാകരൻ പ്രവർത്തിച്ചു. കൂടാതെ കെഎസ്കെടിയു ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, സിഐടിയു സംസ്ഥാന ട്രഷറർ എന്നീ ചുമതലകളും നിർവഹിച്ചു. അടിയന്തരാവസ്ഥയില്‍ 16 മാസം കരുതല്‍തടവിൽ കഴിഞ്ഞിരുന്നു. പരോളില്‍ എത്തിയാണ് അമ്മയുടെ സംസ്കാരത്തിലടക്കം അദ്ദേഹം പങ്കെടുത്തത്.



