യുക്രെയ്‌ൻ പുനർനിർമ്മാണത്തിന് മരവിപ്പിച്ച റഷ്യൻ പണം; ഇയുവിൽ അഭിപ്രായഭിന്നത

ഹേഗ് : യുദ്ധത്തിന്റെ ഭാഗമായുണ്ടായ കനത്ത നാശത്തിനു യുക്രെയ്നിനു നഷ്ടപരിഹാരം നൽകുന്നതിന് മരവിപ്പിച്ച റഷ്യൻ പണം ഉപയോഗിക്കുന്നതിൽ യൂറോപ്യൻ യൂണിയനിൽ അഭിപ്രായഭിന്നത. യൂറോപ്യൻ രാജ്യങ്ങൾ മരവിപ്പിച്ച റഷ്യൻ നിക്ഷേപത്തിന്റെ ഒരു പങ്ക് നഷ്ടപരിഹാരത്തിനു വകയിരുത്താമെന്നാണ് ഉയർന്നുവന്ന പ്രധാന നിർദേശം. എന്നാൽ യുക്രെയ്‌ന്റെ പുനർനിർമ്മാണിന് റഷ്യൻ ആസ്തികൾ ഉപയോഗിക്കുന്നതിൽ ഏതാനും രാജ്യങ്ങൾക്ക് ഭിന്നാഭിപ്രായമാണ്. റഷ്യൻ പണം ഉപയോഗിക്കാത്തപക്ഷം നഷ്ടപരിഹാരം നൽകുന്നതിനുള്ള പണം എവിടെനിന്നു കണ്ടെത്തുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. എന്നാൽ ആക്രമണം നടത്തിയ രാജ്യം നഷ്ടപരിഹാരം നൽകണമെന്നാണ് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നിലപാട്.
യുക്രെയ്‌ന്റെ പുനർനിർമ്മാണത്തിന് റഷ്യയുടെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രായോഗികമായ മാർഗമെന്ന് ഡച്ച് പ്രധാനമന്ത്രി ഡിക് സ്‌കൂഫ് ഉൾപ്പെടെയുള്ളവരുടെ വാദം. എന്നാൽ റഷ്യൻ ആസ്തികൾ ഉപയോഗിക്കുന്നത് അത്ര എളുപ്പമല്ലെന്നും നിമയപരമായ അടിത്തറ ആവശ്യമാണെന്നും ജാഗ്രത വേണമെന്നും ഇറ്റലി, ജർമനി, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പറയുന്നു.
ഇത്തരം നീക്കങ്ങൾ അംഗരാജ്യങ്ങളുടെ സാമ്പത്തിക നിലയെ സമ്മർദ്ദത്തിലാക്കുമെന്ന് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും പറയുന്നു. അതേസമയം, യുദ്ധത്തിൽ കനത്ത നാശം നേരിട്ട യുക്രെയ്‌നെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനെ ഭൂരിപക്ഷം യൂറോപ്യൻ രാജ്യങ്ങളിലെയും അനുകൂലിക്കുന്നു. റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തെത്തുടർന്നാണ് റഷ്യൻ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരത്തിൽ നിന്നുള്ള 246.25 ബില്യൻ ഡോളർ വരുന്ന റഷ്യൻ ആസ്തികൾ യൂറോപ്യൻ യൂണിയൻ മരവിപ്പിച്ചത്.



