ശൈത്യകാല ക്യാമ്പിങ്: ഷാർജയിൽ അനുമതിയില്ലാത്ത സ്ഥലത്ത് തമ്പടിച്ചാൽ 2,000 ദിർഹം പിഴ

ഷാർജ : ശൈത്യകാലം അടുക്കുന്നതോടെ ഷാർജയിലെ മരുഭൂമിയിലേക്കും തുറന്ന പ്രദേശങ്ങളിലേക്കും ക്യാമ്പിങിനായി ആയിരക്കണക്കിന് താമസക്കാരും വിനോദസഞ്ചാരികളും ഒഴുകിയെത്തുന്നത് പതിവ് കാഴചയാണ്. ഈ തിരക്ക് കണക്കിലെടുത്ത്, പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ അധികൃതർ ഇത്തവണയും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്താൽ 2,000 ദിർഹം പിഴയീടാക്കും എന്ന് അധികൃതർ ഓർമ്മിപ്പെടുത്തി. ആവർത്തിച്ചുള്ള നിയമംലംഘനത്തിന് പിഴ തുക ഇരട്ടിയാകും. ഈ പിഴകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുമ്പോൾ തീർപ്പാക്കേണ്ടിവരും.
ഷാർജ സെൻട്രൽ റീജിയൺ പൊലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സീസണിൽ ക്രമസമാധാനം ഉറപ്പാക്കാൻ സുരക്ഷാ, പ്രതിരോധ നടപടികൾ വിപുലീകരിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും, വഴിതെറ്റിയവരെ കണ്ടെത്താനും, പ്രഥമശുശ്രൂഷ നൽകാനും രക്ഷാ യൂണിറ്റുകളും ഒരു ഓപ്പറേഷൻസ് റൂമും പ്രവർത്തിക്കും. അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്ന അശ്രദ്ധമായ ഓഫ്-റോഡ് ഡ്രൈവിംഗ്, ഉച്ചത്തിലുള്ള സംഗീതം, ശല്യപ്പെടുത്തുന്ന പ്രവൃത്തികൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. രാത്രി വൈകിയും പട്രോളിംഗ് തുടരും. നിയമലംഘനങ്ങൾ കണ്ടെത്താനും ലൈസൻസ് ഇല്ലാത്ത ഡ്രൈവർമാരെ പിടികൂടാനുമായി ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.