25 കോടിയുടെ തിരുവോണം ബംപര്‍ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് നടക്കുന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
തിരുവോണം ബംപറിന്റെ 75 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇവയെല്ലാം ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരിഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.
ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും തിരുവോണം ബംപര്‍ വാഗ്ദാനം ചെയ്യുന്നു. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെയും സമ്മാനമായി ലഭിക്കും.
തിരുവോണം ബംപർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് മന്ത്രി നിർവഹിക്കും. 12 കോടി രൂപയാണ് പൂജ ബംപറിന്റെ സമ്മാനത്തുക. 300 രൂപയാണ് ടിക്കറ്റ് വില. ആന്റണി രാജു എംഎൽഎ അധ്യക്ഷനായിരിക്കും. വികെ പ്രശാന്ത് എംഎൽഎ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.