ഇറാനെതിരെ വീണ്ടും യുഎൻ ഉപരോധം

ന്യൂയോർക്ക് : രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തി. ഉപരോധം വൈകിക്കാൻ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയിൽ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്‌ക്കും ചൈനയ്‌ക്കും പുറമേ പാക്കിസ്ഥാനും അൾജീരിയയും ഇറാനെ പിന്തുണച്ചു.
ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസ്സപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ വൻപിഴ അടയ്‌ക്കേണ്ടി വരും.
ഉപരോധത്തിന് മുൻകയ്യെടുത്ത ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ അംബാസഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ചർച്ചകൾക്കായാണ് ഇവരെ വിളിപ്പിച്ചതെന്നാണ് ഇറാന്റെ വിശദീകരണമെങ്കിലും പ്രതിഷേധസൂചകമായാണ് നടപടിയെന്നാണ് വിലയിരുത്തൽ. 2015 ൽ ആണവശക്തി രാജ്യങ്ങളുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതു സംബന്ധിച്ച് ആഴ്ചകൾ നീണ്ട നയതന്ത്രചർച്ചകൾ നടന്നെങ്കിലും ധാരണയിത്തിലെത്താൻ സാധിച്ചിരുന്നില്ല.