യമനിലെ ഹാസിസ് പവർ സ്റ്റേഷൻ ആക്രമിച്ച് ഇസ്രായേൽ

സനാ : യമൻ തലസ്ഥാനമായ സനായിലെ വൈദ്യുത നിലയം ആക്രമിച്ച് ഇസ്രായേൽ. തലസ്ഥാനത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സുപ്രധാന സൗകര്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സനയുടെ തെക്ക് ഭാഗത്തുള്ള ഹാസിസ് പവർ സ്റ്റേഷനെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നതെന്ന് അൽ മയാദീൻ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണം സ്റ്റേഷന്റെ ജനറേറ്ററുകളെ ബാധിച്ചുവെന്നും അവ പ്രവർത്തനരഹിതമാവുകയും പ്രദേശത്ത് വലിയ വൈദ്യുതി തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി യമൻ സിവിൽ ഡിഫൻസ് വൃത്തം സ്ഥിരീകരിച്ചു. വൈദ്യുത നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ നാവികസേനയാണെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയെ പ്രതിരോധിക്കുന്നതിനായി യമൻ സൈനിക നടപടികൾ തുടരുകയും ചെങ്കടലിലും അറബിക്കടലിലും ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകളെ ലക്ഷ്യം വെക്കുകയും ചെയ്യുന്നതിനിടയിലാണ് ആക്രമണം. ഗസ്സയിലെ ഇസ്രായേലി ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിൻവലിക്കുകയും ചെയ്യുന്നതുവരെ ഈ പ്രവർത്തനങ്ങൾ തുടരുമെന്ന് യമൻ സായുധ സേന ആവർത്തിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്.
യമൻ തലസ്ഥാനമായ സനായ്ക്കടുത്ത് ഹൂത്തി ഭരണകൂടം ഉപയോഗിക്കുന്ന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇന്ന് രാവിലെ ആക്രമണം നടത്തിയതായി ഐഡിഎഫ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയുന്നു. ഇസ്രായേലി നാവികസേനയുടെ മിസൈൽ ബോട്ടുകളാണ് ആക്രമണം നടത്തിയത്.
‘ഇസ്രായേൽ രാജ്യത്തിനും അതിന്റെ പൗരന്മാർക്കും നേരെ ഹൂത്തി ഭരണകൂടം നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ ആക്രമണങ്ങൾ നടത്തിയത്.’ഐഡിഎഫ് പറഞ്ഞു.