നിരുപാധിക വെടിനിർത്തലിന് തയാറെന്ന് കംബോഡിയ; പ്രതികരിക്കാതെ തായ്‌ലൻഡ്

സുറിൻ : തായ്‌ലൻഡുമായി ഉടനടി നിരുപാധിക വെടിനിർത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തർക്കത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും കംബോഡിയ വ്യക്തമാക്കി. എന്നാൽ ആഹ്വാനത്തോട് തായ്‌ലൻഡ് പ്രതികരിച്ചിട്ടില്ല. കംബോഡിയയുമായി അതിർത്തി പങ്കിടുന്ന എട്ട് ജില്ലകളിൽ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് തായ്‌ലൻഡ്. ജനവാസപ്രദേശങ്ങൾ കംബോഡിയ ആക്രമിച്ചതായി തായ്‌ലൻഡ് ആരോപിച്ചു. സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 16 പേർ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ രംഗത്തുവന്നിരുന്നു. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ദീർഘനാളായി തുടരുന്ന അതിർത്തി തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം. 817 കിലോമീറ്റർ കര അതിർത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്‌ലൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്‌പ്പിൽ കഴിഞ്ഞ മേയിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ചില തായ് ഉൽപന്നങ്ങൾക്ക് കംബോഡിയ വിലക്കേർപ്പെടുത്തി. കംബോഡിയൻ സ്ഥാനപതിയെ തായ്‌ലൻഡ് പുറത്താക്കി.
അടുത്തിടെ ചില അതിർത്തികളിൽ സൈനികർ തമ്മിൽ വെടിവയ്‌പ്പും ഉണ്ടായി. തർക്കമേഖലയിലെ കുഴിബോംബ് സ്‌ഫോടനത്തിൽ തായ്‌ലൻഡ‍് സൈനികർ കൊല്ലപ്പെട്ടിരുന്നു. തായ്‌ലൻഡ് സൈന്യത്തിന്റെ ആക്രമണം പ്രതിരോധിക്കുകയാണ് തങ്ങൾ ചെയ്‌തതെന്ന് കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കംബോഡിയയാണ് ആദ്യം ആക്രമിച്ചതെന്ന് തായ്‌ലൻഡ് സൈന്യം ആരോപിച്ചു.