അഞ്ചു തവണത്തെ അനിശ്ചിതങ്ങൾക്ക് ഒടുവിൽ ആക്സിയം-4 വിക്ഷേപിച്ചു

ഫ്ലോറിഡ : ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 വിക്ഷേപിച്ചു. ശുഭാംശു അടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍ നിന്ന് കുതിച്ചുയര്‍ന്നു.
നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റുള്ളവർ. ശുഭാംശു ശുക്ലയാണ് പൈലറ്റ്. വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകം രാജ്യാന്തര ബഹിരാകാശനിലയത്തിലെത്തും.
രണ്ടാഴ്ച ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടും. ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങള്‍ സംഘം നടത്തും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് 39 കാരനായ ശുഭാംശു. 1984 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയാണ് ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യക്കാരന്‍. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം.
രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആയിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ചരിത്രനേട്ടം ശുഭാംശു ശുക്ലയുടെ പേരിൽ കുറിക്കപ്പെടും. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡർ കൂടിയാണ് ശുഭാംശു ശുക്ല. ശുഭാംശുവിന്റെ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവഴിച്ചിരിക്കുന്നത്. മെയ് 29ന് നിശ്ചയിച്ചിരുന്ന യാത്ര സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പിന്നീട് അഞ്ചു തവണകൂടി വിക്ഷേപണം നിശ്ചയിച്ചെങ്കിലും മാറ്റിവെച്ചശേഷമാണ് ഒടുവിൽ വിക്ഷേപണം നടത്തിയത്.