സ്ലീമയിൽ രണ്ടാമതൊരിടത്ത് കൂടി നീന്തലിനും കുളിക്കും വിലക്ക്

സ്ലീമയിൽ രണ്ടാമതൊരിടത്ത് കൂടി നീന്തലിനും കുളിക്കും വിലക്ക്. ഫോണ്ട് ഗാദിറിലെ ഉൾക്കടലിൽ മലിനജലമെത്തിയതായും ഇത് നീന്തൽക്കാരുടെ ആരോഗ്യത്തിന് അപകടകരമാണെന്നും ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കടലിലേക്ക് മലിനജലം ഒഴുകിയതിനാൽ രണ്ട് ദിവസം മുൻപേ സ്ലീമയുടെ മറ്റൊരു ഭാഗത്തും കുളിക്കുന്നതിനെതിരെ പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“മലിനീകരണത്തിന്റെ ഉറവിടം നിർണ്ണയിക്കാൻ പരിസ്ഥിതി ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. അതുകൊണ്ടുതന്നെ ഉൾക്കടൽ അടച്ചുപൂട്ടലിന്റെ ദൈർഘ്യം നിർണയിക്കാനാകില്ല.”-ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ച, ക്വി-സി-സാനയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെഡ്രെയിനേജ് സംവിധാനത്തിൽ നിന്ന് കടലിലേക്ക് മലിനജലം ചോർന്നിരുന്നു. അതിനു ദിവസങ്ങൾക്ക് മുമ്പ്, സെന്റ് തോമസ് ബേയുടെ ഒരു ഭാഗം മാർസസ്കലയിലെ മറ്റൊരു സ്വകാര്യ സ്ഥാപനം മലിനമാക്കിയിരുന്നു.