തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം : തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ നഷ്ടം സ്പെയർ പാർട്സിനാണ്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.
ഒന്നേമുക്കാൽ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.