മംഗളൂരുവിലെ ആൾക്കൂട്ടക്കൊലപാതകം : മരിച്ചത് വയനാട് സ്വദേശി അഷ്‌റഫ്; ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു

മംഗളൂരു : ആൾകൂട്ട ആക്രമണത്തിൽ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ടത് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ്. സഹോദരൻ ജബ്ബാർ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
മൃതദേഹം കുടുംബത്തിന് കൈമാറി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരൻ ജബ്ബാർ പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കണമെന്നും ജബ്ബാർ മാധ്യമങ്ങളോട് പറഞ്ഞു.
അഷ്റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കൽ പറപ്പൂർ പള്ളി ഖബർസ്ഥാനിൽ നടക്കും. അതേസമയം ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മർദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു. ഇയാളുമായുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന്റെ തുടക്കം.
കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. വൈകീട്ട് അഞ്ച് മണിയേടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം.
തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. അതേസമയം സംഘ്പരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.