പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് മെയ് 7 ന് ആരംഭിക്ക്കും

വത്തിക്കാൻ സിറ്റി : പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കത്തോലിക്കാ കർദ്ദിനാൾമാരുടെ യോഗം മെയ് 7 ന് ആരംഭിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. റോമിൽ വെച്ച് തിങ്കളാഴ്ച ചേർന്ന കർദ്ദിനാൾമാരുടെ അഞ്ചാമത് ജനറൽ കോൺഗ്രിഗേഷനിലാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുക. കോൺക്ലേവ് നടക്കുന്ന വത്തിക്കാൻ സിസ്ടിൻ ചാപ്പലിലേക്ക് ഈ ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
നിലവിലെ കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള 135 കര്‍ദ്ദിനാളന്മാര്‍ക്കാണ് പാപ്പയെ തിരഞ്ഞെടുക്കാനുള്ള അവകാശം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും. ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം.